താങ്ങുവില പ്രഖ്യാപിച്ചിട്ട് 4 മാസം; ഒരു രൂപ പോലും വിതരണം ചെയ്യാതെ കൃഷി വകുപ്പ്
Mail This Article
തിരുവനന്തപുരം∙ പതിനാറ് ഇനം വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച് 4 മാസമായിട്ടും ഒരു രൂപ പോലും വിതരണം ചെയ്യാതെ കൃഷി വകുപ്പ്. താങ്ങു വിലയായി നിശ്ചയിച്ച തുക കർഷകരുടെ അക്കൗണ്ടിലേക്ക് ഓൺലൈനിലൂടെ നൽകുമെന്നുള്ള പ്രഖ്യാപനവും പാഴായി.
കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവിനെത്തുടർന്ന് കർഷകർ ദുരിതത്തിലായിട്ടും കൃഷി വകുപ്പ് തിരിഞ്ഞു നോക്കുന്നില്ലെന്നും ആരോപണം.
സാധാരണ കർഷകന് ലഭിക്കുന്ന വിളവിന്റെ പകുതി തുക പോലും നിലവിൽ താങ്ങുവില പ്രകാരം ലഭിക്കാത്ത സ്ഥിതിയാണ്.
കഴിഞ്ഞ വർഷം നവംബർ ഒന്നു മുതലാണ് സംസ്ഥാനത്ത് 16 വിളകൾക്ക് താങ്ങുവില പ്രാബല്യത്തിലായത്. ഉൽപാദന ചെലവിനൊപ്പം ശരാശരി 20 % തുക അധികമായി ചേർത്താണു താങ്ങുവില നിശ്ചയിച്ചത്.
കൃഷി സംബന്ധമായ വിവരങ്ങൾ കൃഷി വകുപ്പിന്റെ റജിസ്ട്രേഷൻ പോർട്ടലായ www.aims.kerala.gov.in എന്ന വെബ് പോർട്ടലിൽ കർഷകർ റജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയും കൃഷി വകുപ്പ് മുന്നോട്ടു വച്ചു. എന്നാൽ, വെബ് പോർട്ടലിന്റെ പ്രവർത്തനം സുഗമമായത് ഡിസംബർ മാസം മാത്രമായിരുന്നു.
താങ്ങുവില പ്രഖ്യാപന പദ്ധതി സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താത്തതിനാൽ തുക അനുവദിക്കുന്നതിനു തടസ്സമായി. താങ്ങുവില പ്രകാരമുള്ള തുക കർഷകർക്കു നൽകുന്നതിനായി 2020–21 വർഷത്തിൽ 10 കോടി രൂപ അനുവദിക്കണമെന്നാണ് കൃഷി വകുപ്പ്, ധന വകുപ്പിനോട് ആവശ്യപ്പെട്ടത്. എന്നാൽ 3 കോടി രൂപ മാത്രമാണ് ധന വകുപ്പ് ഒന്നരയാഴ്ച മുൻപ് കൃഷി വകുപ്പിന് അനുവദിച്ചത്. എയിംസ് പോർട്ടലിൽ അപൂർണവും അവ്യക‍്തവുമായ വിവരങ്ങൾ ചേർത്തതും അക്കൗണ്ട് നമ്പറുകളിൽ െതറ്റുകൾ വരുത്തിയതും താങ്ങു വില ലഭ്യമാക്കുന്നതിനു തടസ്സമായി. .
എന്നാൽ, ആദ്യ ഗഡു തൃശൂരിലെ 52 കർഷകർക്ക് അനുവദിച്ചതായും അപാകതകൾ പരിഹരിച്ച ശേഷം മറ്റു ജില്ലകളിലെ തുക എത്രയും വേഗം നൽകുമെന്നും നവംബർ, ഡിസംബർ മാസങ്ങളിലെ തുകയാണ് ഉടൻ നൽകുകയെന്നും കൃഷി വകുപ്പ് അറിയിച്ചു.