വാഹനങ്ങളുടെ ശബ്ദശല്യ നിയന്ത്രണത്തിനുള്ള നടപടികൾ തുടരണമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ പൊതുനിരത്തുകളിൽ വാഹനങ്ങളിൽ നിന്നുള്ള ശബ്ദശല്യം നിയന്ത്രിക്കാനും ഇതു സംബന്ധിച്ച നിയമങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാനും സർക്കാർ നടപടി തുടരണമെന്നു ഹൈക്കോടതി. വിശദീകരണത്തിൽ നിന്ന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാണെന്നു കോടതി പറഞ്ഞു. വാഹനങ്ങളിൽ നിന്നുള്ള ശബ്ദമലിനീകരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി ചിന്നൻ ടി. പൈനാടത്ത് സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.
‘സേഫ് കേരള’ പദ്ധതിക്കു കീഴിൽ 85 എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളെ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ടെന്നു സർക്കാർ അറിയിച്ചു. വാഹനങ്ങളിൽ ചട്ടത്തിൽ പറയുന്ന മാനദണ്ഡമനുസരിച്ചുള്ള ഹോൺ പിടിപ്പിക്കാൻ നിർമാണ കമ്പനികൾക്കു ബാധ്യതയുണ്ട്. റജിസ്ട്രേഷൻ, റീ റജിസ്ട്രേഷൻ വേളകളിൽ ഇക്കാര്യം പരിശോധിക്കുന്നുണ്ട്. കമ്പനി നിർമിത വസ്തുക്കൾ മാറ്റി ഘടിപ്പിച്ചതായി കണ്ടെത്തിയാൽ നടപടിയെടുക്കാൻ വ്യവസ്ഥയുണ്ടെന്നും സർക്കാർ അറിയിച്ചു. വാഹനങ്ങളിൽ നിന്നുള്ള അമിത ശബ്ദം മറ്റു വാഹന, കാൽനടയാത്രക്കാരുടെ ശ്രദ്ധ തെറ്റാനും റോഡ് അപകടങ്ങൾക്കും കാരണമാകുന്നതായി ചൂണ്ടിക്കാട്ടിയാണു ഹർജി.