ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വിലക്കയറ്റം പ്രധാന പ്രചാരണ വിഷയമാകും. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും മുതൽ നിത്യോപയോഗ സാധനങ്ങൾക്കു വരെ വില കൂടുകയാണ്.

കോവിഡിനു ശേഷമുള്ള സാമ്പത്തികമാന്ദ്യം തുടരുന്നതിനാൽ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി. ജോലി നഷ്ടമായ പലരും താൽക്കാലിക ജോലികൾ ചെയ്താണു കുടുംബം പുലർത്തുന്നത്. പലർക്കും വരുമാനം കുറഞ്ഞു. ഇതിനിടെയുണ്ടായ വിലക്കയറ്റ പ്രതിസന്ധി ഫലപ്രദമായി ഉപയോഗിക്കാനാണ് രാഷ്ട്രീയകക്ഷികളുടെ നീക്കം.

പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുകയാണ്. വില വർധന നിയന്ത്രിക്കാനോ വില വർധനയുടെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താനോ കേന്ദ്രസർക്കാർ തയാറായിട്ടില്ല.

കേന്ദ്രത്തിൽ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസും സിപിഎമ്മും ബിജെപിക്കെതിരായ പ്രധാന പ്രചാരണായുധമായി ഇതു മാറ്റും. ഇതിനെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ബിജെപി പാടുപെടും. വിലക്കയറ്റം പ്രധാന പ്രചാരണ വിഷയമാകുമെന്ന വിവരം സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്.

സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കട്ടെ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങൾ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകുകയും ചെയ്തു. നേരത്തെ യുഡിഎഫ് ഭരണകാലത്ത് കേരളവും നികുതി കുറച്ചിട്ടുണ്ട്. എന്നാൽ, രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ നികുതി കുറയ്ക്കാൻ തയാറല്ലെന്നാണു ധനമന്ത്രി ടി.എം. തോമസ് ഐസക് പറയുന്നത്. ഒരേ സമയം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസ് ഇതു പ്രചാരണ വിഷയമാക്കും.

പാചകവാതകത്തിന് ഇന്നലെയും വില വർധിച്ചു. 3 മാസത്തിനിടെ കൂടിയത് 200 രൂപ. വീട്ടമ്മമാരെ നേരിട്ടു ബാധിക്കുന്ന വിഷയം തിരഞ്ഞെടുപ്പിൽ ആളിക്കത്തുമെന്നുറപ്പ്.

1200-fuel-price-kerala

ഇന്ധനവില വർധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടിത്തുടങ്ങി. സവാളയുടെ വില കിലോയ്ക്ക് 35 രൂപയിൽനിന്ന് 60 രൂപ വരെയായി ഉയർന്നു. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 120 രൂപയായി. മുരിങ്ങക്കായ കിലോയ്ക്ക് 98 രൂപയും പയറിന് 88 രൂപയും ബീൻസിന് 60 രൂപയും തേങ്ങയ്ക്ക് 54 രൂപയുമാണ് ഇന്നലത്തെ ഹോർട്ടി കോർപിലെ വില.

വിലക്കയറ്റത്തിന്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തെയും സംസ്ഥാനം കേന്ദ്രത്തെയുമാണു കുറ്റപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധിക്കാലത്ത് സാധാരണക്കാരെ സഹായിക്കാൻ തുടങ്ങിയ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നത് വിലക്കയറ്റത്തിനെതിരെയുള്ള ഫലപ്രദമായ നടപടിയാണെന്ന പ്രതിരോധമാണ് ഭരണപക്ഷം ഉയർത്തുന്നത്. അധികാരത്തിലെത്തിയാൽ വിലക്കയറ്റം തടയുമെന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം എവിടെയെന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com