ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സ്ഥാനാർഥി നിർണയ ചർച്ചകളുടെ തുടക്കത്തിൽ തന്നെ നാടകീയ സംഭവ വികാസങ്ങൾ. മന്ത്രിസഭയിലെ രണ്ടാമനും കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനെ ഒഴിവാക്കി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ തയാറാക്കി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ.കെ. ശൈലജയെ മത്സരിപ്പിക്കാനാണ് ജില്ലാതല തീരുമാനം. 

കണ്ണൂരിലെ ധർമടത്ത്  മുഖ്യമന്ത്രി പിണറായി വിജയന്റെയും തലശ്ശേരിയിൽ നിലവിലുള്ള എംഎൽഎ എ.എൻ. ഷംസീറിന്റെയും പേരുകൾ മാത്രമേയുള്ളൂ.

എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ  4, 5 തീയതികളിലെ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും അന്തിമ തീരുമാനമെടുക്കും.  

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, പി.ജയരാജൻ എന്നിവർക്കു മത്സരിക്കണമെങ്കിൽ നിബന്ധനകളിൽ ഇളവുകൾ വേണം. ഇക്കാര്യം ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്തില്ല. 

നിർണായകമായ സംഘടനാ ചുമതലയിലേക്കു വരാനുള്ള സാധ്യത കണക്കിലെടുത്താണ് ജയരാജൻ മാറിനിൽക്കുന്നത് എന്ന അഭ്യൂഹം ശക്തമാണ്. ഉടുമ്പൻചോലയിൽ എം.എം. മണിയെ തന്നെ മത്സരിപ്പിക്കാനാണ് ഇടുക്കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ. ദേവികുളത്തു 3 തവണ വിജയിച്ച എസ്. രാജേന്ദ്രൻ വീണ്ടും വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മിറ്റിക്കു വിട്ടു. ആർ. ഈശ്വരൻ, എ. രാജ എന്നിവരുടെ പേരുകളും ഒപ്പം നിർദേശിച്ചു. തൊടുപുഴയും ഇടുക്കിയും കേരള കോൺഗ്രസിന് (എം) നൽകാനും ജില്ലാ സെക്രട്ടേറിയറ്റിൽ  ധാരണയായി.

ആലപ്പുഴയിൽ മന്ത്രിമാരടക്കം 5 സിറ്റിങ് എംഎൽഎമാർക്കും വീണ്ടും അവസരം നൽകുന്നതു പരിഗണിക്കാമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ. മന്ത്രി ജി.സുധാകരൻ (അമ്പലപ്പുഴ)  മന്ത്രി തോമസ് ഐസക് (ആലപ്പുഴ), ആർ. രാജേഷ് (മാവേലിക്കര) എന്നിവർക്കു 2 ടേം നിബന്ധനയിൽ ഇളവു നൽകണമെന്നാണു നിർദേശം. 

അരൂരിൽ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ പേരിനാണു പ്രാമുഖ്യം. സി.ബി. ചന്ദ്രബാബു, മനു സി.പുളിക്കൽ, കെ. പ്രസാദ്, ദലീമ ജോജോ എന്നിവരും പാനലിലുണ്ട്.

തോമസ് ഐസക്കിന് ഇളവു ലഭിച്ചില്ലെങ്കിൽ ആലപ്പുഴയിൽ മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജന് അവസരം ലഭിക്കും. ജി. സുധാകരൻ മാറിയാൽ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച്.സലാം, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത എന്നിവരെ പരിഗണിക്കണമെന്നു ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കായംകുളത്ത് പ്രതിഭയെ മാറ്റി കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം കെ.എച്ച്. ബാബുജാന് അവസരം നൽകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ ഒരംഗം ആവശ്യപ്പെട്ടു. മാവേലിക്കരയിൽ രാജേഷിനെ മാറ്റാൻ തീരുമാനിച്ചാൽ  ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.രാഘവനെ പരിഗണിക്കും. ചെങ്ങന്നൂരിൽ സജി ചെറിയാന്റെ പേരു മാത്രമേയുള്ളൂ.

സങ്കടം പറഞ്ഞ് കക്ഷികൾ

തിരുവനന്തപുരം ∙ എൽഡിഎഫ് സീറ്റ് വിഭജന ചർച്ചയിൽ കല്ലുകടി. ജനതാദളിന്റെ (എസ്) സിറ്റിങ് സീറ്റായ വടകര ലോക്താന്ത്രിക് ജനതാദളിന് (എൽജെഡി) കൈമാറാൻ സിപിഎം നിർദേശിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ മാത്രമേ സീറ്റ് വിട്ടുകൊടുക്കാൻ കഴിയൂവെന്നും ദേശീയ നേതൃത്വത്തെ വികാരം അറിയിക്കുമെന്നും ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് സിപിഎമ്മിനെ അറിയിച്ചു. സീറ്റുകൾ സംബന്ധിച്ചും എണ്ണത്തിന്റെ കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നു പുറത്തു മാധ്യമങ്ങളോട് മാത്യു ടി.തോമസ് പ്രതികരിച്ചു. 

ജനതാദൾ (എസ്) പാർട്ടിയിൽ നിന്ന് ഇടക്കാലത്ത് അകന്ന സി.കെ. നാണു തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന് വടകര സീറ്റില്ല എന്ന് ഇതോടെ വ്യക്തമായി. വടകര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാണു കലാപം അവസാനിപ്പിച്ചതെന്ന് സൂചനയുണ്ടായിരുന്നു. ഇരു ദളുകളും തമ്മിലുള്ള കുടിപ്പക ശക്തമാകുമ്പോഴാണ് ഒരു വിഭാഗത്തിന്റെ സിറ്റിങ് സീറ്റ് മറു വിഭാഗത്തിനു നൽകിയിരിക്കുന്നത്. 

ഇരുവിഭാഗങ്ങൾക്കും 4 സീറ്റ് വീതം നൽകാനാണ് ധാരണയെങ്കിലും  മൂന്നിന്റെ കാര്യത്തിലെ സിപിഎം ഉറപ്പു നൽകിയിട്ടുള്ളൂ. കോവളം, തിരുവല്ല, ചിറ്റൂർ എന്നിവ ദൾ (എസ്)ന് ഉറപ്പു നൽകി. അങ്കമാലി കൂടി നൽകും. 5 സീറ്റ് ചോദിച്ച എൽ‌ജെഡിക്കും മൂന്ന് എണ്ണത്തിന്റെ കാര്യത്തിലാണ്  ഉറപ്പു നൽകിയിരിക്കുന്നത്. അതേസമയം, കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിന്(എം) വിട്ടു കൊടുക്കണമെങ്കിൽ കോട്ടയം ജില്ലയിൽ  പകരം ഒരു സീറ്റ് വേണമെന്നു സിപിഐ ആവശ്യപ്പെട്ടു. ചങ്ങനാശേരിയോ പൂഞ്ഞാറോ ആണ് അവർ ചോദിക്കുന്നത്. 

ഇതിനിടെ, കുട്ടനാട് അല്ലെങ്കിൽ എലത്തൂർ സീറ്റ് തിരിച്ചു വേണം എന്ന സിപിഎം ആവശ്യം എൻസിപിയെ അമ്പരപ്പിച്ചു. ജനാധിപത്യ കേരള കോൺഗ്രസിന് ഒരു സീറ്റ് നൽകാമെന്നു സിപിഎം അറിയിച്ചു. തിരുവനന്തപുരം നൽകാനാണ് സാധ്യത. കഴിഞ്ഞ തവണ 4 സീറ്റിൽ മത്സരിച്ച അവർ പ്രതിഷേധത്തിലാണ്. 

കോൺഗ്രസ്–എസ്, കേരള കോൺഗ്രസ് (ബി) എന്നിവയ്ക്കും ഓരോ സീറ്റ് ലഭിക്കും. 2016 ൽ 3 സീറ്റ് ലഭിച്ച ഐഎൻഎല്ലും സീറ്റ് കുറയാനിടയുണ്ട് എന്ന ആശങ്കയിലാണ്. കേരള കോൺഗ്രസിന് (സ്കറിയാ തോമസ്) സീറ്റ് ഉണ്ടാകില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com