എൽഡിഎഫ് കടമ്പ ചങ്ങനാശേരി; അവകാശവാദവുമായി കേരള കോൺഗ്രസ്, സിപിഐ
Mail This Article
തിരുവനന്തപുരം ∙ സിപിഐയും കേരള കോൺഗ്രസും (എം) അവകാശവാദം ഉന്നയിച്ച ചങ്ങനാശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിൽ തർക്കം. അതിനിടെ എല്ലാ ജില്ലകളിൽ നിന്നുമുള്ള നിർദേശങ്ങൾ ലഭിച്ചതോടെ സ്ഥാനാർഥിപ്പട്ടിക തയാറാക്കാൻ സിപിഎം സെക്രട്ടേറിയറ്റും കമ്മിറ്റിയും ഇന്നും നാളെയുമായി ചേരും.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവരെ വീണ്ടും മത്സരിപ്പിക്കാനാണു ജില്ലാ സെക്രട്ടേറിയറ്റുകളുടെ ശുപാർശ. മന്ത്രി സി. രവീന്ദ്രനാഥിനെ ഒഴിവാക്കി. സംവിധായകൻ രഞ്ജിത് മത്സരിക്കുമെന്നു സൂചനയുണ്ടായിരുന്ന കോഴിക്കോട് നോർത്തിൽ 3 ടേം പൂർത്തിയാക്കിയ സിറ്റിങ് എംഎൽഎ എ.പ്രദീപ് കുമാറിനെ വീണ്ടും മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ.
കേരള കോൺഗ്രസിന്റെ (എം) സിറ്റിങ് സീറ്റ് എന്ന നിലയിൽ കാഞ്ഞിരപ്പള്ളി അവർക്കു വിട്ടുകൊടുക്കാമെന്നു പറഞ്ഞ സിപിഐ, പകരം ചങ്ങനാശേരി ചോദിച്ചതോടെയാണു തർക്കമായത്. യുഡിഎഫിൽ ഒരുമിച്ചുനിന്നപ്പോൾ കേരള കോൺഗ്രസ് (എം) ജയിച്ച മണ്ഡലമാണു ചങ്ങനാശേരി. അതിനാൽ തങ്ങൾക്കു കിട്ടിയേതീരൂവെന്നു സിപിഎമ്മുമായുള്ള ചർച്ചയിൽ ജോസ് കെ. മാണി ആവശ്യപ്പെട്ടു.
സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അവരുമായി വീണ്ടും സംസാരിച്ചശേഷം അറിയിക്കാമെന്നുമായിരുന്നു സിപിഎമ്മിന്റെ മറുപടി.
ചങ്ങനാശേരിയെ പ്രതിനിധീകരിച്ച സി.എഫ്. തോമസ് ജോസഫ് ഗ്രൂപ്പിലേക്കു പോയിരുന്ന കാര്യമാണു സിപിഐ ചൂണ്ടിക്കാട്ടുന്നത്.