ആർഎസ്എസുമായി ചർച്ച നടന്നു; ഗോവിന്ദനെ തിരുത്തി പി.ജയരാജൻ
Mail This Article
കണ്ണൂർ ∙ സിപിഎം–ആർഎസ്എസ് ചർച്ചയ്ക്ക് യോഗാചാര്യൻ ശ്രീ എം ഇടനിലക്കാരനായിട്ടില്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ പ്രതികരണത്തിനു പിന്നാലെ, അങ്ങനെയൊരു ചർച്ച നടന്നിരുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ വെളിപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനും അതിൽ പങ്കാളിയായിരുന്നുവെന്നും ജയരാജൻ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു.
ചർച്ച നടന്ന കാര്യം ശരിയാണെന്നു ശ്രീ എം മലയാള മനോരമയോടു പറഞ്ഞു. രണ്ടു വർഷം മുൻപു നടന്ന മധ്യസ്ഥ ചർച്ചയാണ് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വീണ്ടും ഉയർന്നുവന്നത്.
ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ച ആർഎസ്എസ്–സിപിഎം ബാന്ധവമായി ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് വസ്തുതകൾ അറിയിക്കുന്നതെന്ന് ജയരാജൻ പറയുന്നു. ഇത്തരം ചർച്ചകൾ അതിനു മുൻപും ശേഷവും നടന്നിട്ടുണ്ട്. ചർച്ചയ്ക്കു മുൻകയ്യെടുത്തത് ശ്രീ എം ആണെന്നും ജയരാജൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ചർച്ച കഴിഞ്ഞ ദിവസം നടന്നതാണെന്നു പ്രചരിപ്പിക്കുന്നതു കോൺഗ്രസിന്റെ തന്ത്രമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തൊടുപുഴയിൽ പ്രതികരിച്ചു.
‘ആർഎസ്എസ്–സിപിഎം സംഘർഷം ഒഴിവാക്കാൻ മധ്യസ്ഥ ചർച്ച നടത്തിയെന്നത് ശരിയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണു നടന്നത്. ചർച്ചയിൽ പങ്കെടുക്കാൻ പി.ജയരാജനെ രാത്രി വീട്ടിലെത്തിയാണു ക്ഷണിച്ചത്. തിരുവനന്തപുരത്തും കണ്ണൂരിലുമായിട്ടായിരുന്നു ചർച്ച. കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ആർഎസ്എസിൽ നിന്ന് ഗോപാലൻകുട്ടി മാഷും മറ്റു 2 പേരും ഉണ്ടായിരുന്നു. അവർ ചർച്ചയ്ക്കു സന്നദ്ധരായത് പ്രവർത്തകരുടെ ക്ഷേമത്തിനു വേണ്ടിയാണ്.
കന്യാകുമാരി മുതൽ കശ്മീർ വരെ മാനവ ഏകതാ മിഷൻ എന്ന പേരിൽ ഒരു യാത്ര നടത്തിയിരുന്നു. ആ സമയത്ത് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിൽ നിന്നാണ് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകയ്യെടുത്തത്.’
ശ്രീ എം
Content Highlights: Sri M did mediation: Jayarajan