‘വനിതാ ജീവനക്കാരോട് മാന്യതവിട്ട് പെരുമാറി’; ഇഡിക്കെതിരെ മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ കിഫ്ബിയിലെ വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടു മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
തിരഞ്ഞെടുപ്പു കാലത്തു കേന്ദ്ര ഏജൻസി ആർക്കു വേണ്ടിയാണു ചാടിയിറങ്ങിയതെന്നു തിരിച്ചറിയാൻ പാഴൂർപടിപ്പുര വരെ പോകേണ്ടതില്ല. ബിജെപിയെയും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും തൃപ്തിപ്പെടുത്താനുള്ള പ്രവർത്തനമല്ല ഇവർ നടത്തേണ്ടത്.
റിസർവ് ബാങ്കിന്റെ അനുമതിയോടെയും ചട്ടങ്ങൾ പാലിച്ചും കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കൊച്ചിയിൽ കിഫ്ബിക്കെതിരെ പ്രസംഗിച്ചെങ്കിലും അതു ജനം മുഖവിലയ്ക്കെടുത്തില്ല. അതിനാലാണ് ഇഡിയെ ഉപയോഗിക്കുന്നത്. മന്ത്രിയുടെ ഇംഗിതം നടപ്പാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ അതിരു കവിഞ്ഞ വ്യഗ്രത കാട്ടുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ മേലാളന്മാർക്കും ഇഷ്ടമുള്ള മൊഴി നൽകിയില്ലെങ്കിൽ അപമര്യാദയായി അഭിസംബോധന ചെയ്യുകയും ഭീഷണിപ്പെടുത്തി വഴിക്കു കൊണ്ടുവരാൻ ശ്രമിക്കുകയുമാണ്. വേണ്ടിവന്നാൽ ശാരീരികമായി ഉപദ്രവിക്കും എന്നാണു ഭാവം.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാൽ അതിനിരയാകുന്നവർക്കു സംരക്ഷണം നൽകാൻ നാട്ടിൽ നിയമമുണ്ട്– പിണറായി പറഞ്ഞു.
രമേശിന് മറവി രോഗമില്ലല്ലോ എന്ന് മുഖ്യമന്ത്രി
∙ തിരഞ്ഞെടുപ്പു സമയത്ത് ഇഡി അന്വേഷണം നടത്തുന്നതു സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു മറവിരോഗം വന്നിട്ടില്ലെന്നാണു കരുതുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
English Summary : Kerala Government against ED