കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് നിർണായകം
Mail This Article
കൊച്ചി ∙ ഡോളർ കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസിന്റെ തുടർ അന്വേഷണത്തിൽ യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരുടെ നിലപാട് നിർണായകം. മുൻ കോൺസൽ ജനറൽ ജമാൽ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി, ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി എന്നിവരെ ചോദ്യം െചയ്യേണ്ടത് അത്യാവശ്യമാണെന്നു കസ്റ്റംസ്, കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
ഇവരെ ഇന്ത്യയിലെത്തിക്കുക എളുപ്പമല്ല. ഖാലിദ് അലി ഷൗക്രിയെ 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയ കേസിൽ പ്രതിയാക്കുകയും ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾക്കു തുടക്കമിടുകയും െചയ്തിട്ടുണ്ട്. എന്നാൽ, ഡോളർ കടത്തിൽ വ്യക്തത വരണമെങ്കിൽ 3 മുൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതുണ്ട്.
എത്ര ഡോളർ വീതം എത്ര തവണ കടത്തി, യാത്ര നടത്തിയ തീയതികൾ, എവിടെ വച്ച്, ആർക്കു കൈമാറി തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.
അതേസമയം, ഡിജിറ്റൽ രേഖകളും സാക്ഷി മൊഴികളും കൂടുതൽ തെളിവു നൽകുമെന്ന പ്രതീക്ഷയിലാണു കസ്റ്റംസ്. കഴിഞ്ഞമാസം ജമാൽ അൽസാബിയുടെ ബാഗിൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോൺ, പെൻഡ്രൈവ് എന്നിവയുടെ പരിശോധന നടക്കുകയാണ്.
ഒരാളെക്കൂടി ചോദ്യം ചെയ്യും
കൊച്ചി ∙ ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിന് 8ന് 11നു ഹാജരാകാൻ ആവശ്യപ്പെട്ടു തിരുവനന്തപുരം കരമന മേളാരന്നൂർ സ്വദേശിയായ യുവതിക്ക് കസ്റ്റംസ് നോട്ടിസ് നൽകി. ഫോൺ കോൾ രേഖകളെ അടിസ്ഥാനമാക്കിയാണു നോട്ടിസ് നൽകിയതെന്നാണു വിവരം. സിം കാർഡും പാസ്പോർട്ടും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.
Content Highlights: Dollar smuggling case Kerala: UAE Consulate