ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്തു കേസിൽ പത്തിനു 11നു ചോദ്യംചെയ്യലിനു ഹാജരാകാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നൽകി. കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിനൽകിയ 6 ഐഫോണുകളിലൊന്നിൽ വിനോദിനിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണിത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഹാജാരാകാനാണു നിർദേശം.

സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലായിരുന്ന ജമാൽ അൽ സാബിക്കു നൽകിയ 1.14 ലക്ഷം രൂപയുടെ ഫോണാണിതെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ഫോൺ ആവശ്യപ്പെട്ട് അൽ സാബി തിരിച്ചുകൊടുത്ത ഫോണിൽ, വിനോദിനിയുടെ പേരിലുള്ള സിം വന്നതെങ്ങനെയെന്ന് അന്വേഷിക്കുന്നു.

ബാക്കി 5 ഫോണുകളിലൊന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൽനിന്നു കണ്ടെടുത്തിരുന്നു. യുഎഇ കോൺസുലേറ്റിൽ നടന്ന നറുക്കെടുപ്പിലൂടെ മറ്റു 4 പേർക്കും ഫോൺ ലഭിച്ചിരുന്നു.

ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) നമ്പർ വച്ചു നടത്തിയ അന്വേഷണമാണു വിനോദിനിയിലെത്തിയത്. യുഎഇ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസിന്റെ എംഡിയെ ഈ നമ്പറിൽ നിന്നു നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തി. സ്വർണക്കടത്തു കേസ് വിവാദമുയർന്നതോടെ ഫോണിൽ നിന്നു സിം മാറ്റി. ഫോൺ പിന്നീട് ഉപയോഗിച്ചയാളെയും കണ്ടെത്തിയിട്ടുണ്ട്.

ഫോൺ സ്വപ്നയെയാണ് ഏൽപിച്ചതെന്നും അൽസാബിക്കു നൽകുമെന്നാണു പറഞ്ഞതെന്നും സന്തോഷ് ഈപ്പൻ പ്രതികരിച്ചു. ‘‘നന്ദി പറയാൻ ജമാൽ അൽ സാബി വിളിച്ചിരുന്നു. സ്വപ്ന ഫോൺ ആരെയാണ് ഏൽപിച്ചതെന്നറിയില്ല. കോടിയേരിയെ നേരിട്ടു കണ്ടിട്ടില്ല. വിനോദിനിയെ അറിയില്ല.’’ സന്തോഷ് ഈപ്പൻ പറഞ്ഞു. സ്വർണക്കടത്തു കേസിൽ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക എസ്. ദിവ്യയെ നാളെ കസ്റ്റംസ് ചോദ്യം ചെയ്യും.

∙ ‘സന്തോഷ് ഇൗപ്പനെ അറിയില്ല; എനിക്ക് ആരും ഐഫോൺ തന്നിട്ടില്ല.’ – വിനോദിനി ബാലകൃഷ്ണൻ

English Summary: Gold Smuggling Case - Customs given notice for Vinodini Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com