കളമശേരിയിൽ ഇബ്രാഹിംകുഞ്ഞും മകനും വേണ്ട: വിയോജിപ്പുമായി ലീഗ് ജില്ലാ കമ്മിറ്റി
Mail This Article
മലപ്പുറം ∙ കളമശേരിയിൽ വി.കെ.ഇബ്രാഹിംകുഞ്ഞ് വേണ്ടെന്നു മുസ്‍ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി. മണ്ഡലത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.കെ.അബ്ദുൽ ഗഫൂറിനെ മത്സരിപ്പിക്കുന്നതിലും നേതാക്കൾ വിയോജിപ്പ് അറിയിച്ചു.
കാസർകോട്ട് കെ.എം.ഷാജിക്കു പകരം ജില്ലയിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നു ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. മലപ്പുറത്തു ചേർന്ന ലീഗ് ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണു നിർദേശങ്ങൾ ഉയർന്നത്.
കെ.എം. ഷാജിയെ കാസർകോട്ടു മത്സരിപ്പിക്കുന്നതിൽ അതൃപ്തി അറിയിച്ച്, കഴിഞ്ഞ ദിവസം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട ജില്ലാ നേതാക്കൾ ഇന്നലെ അതേ നിലപാട് ആവർത്തിക്കുകയായിരുന്നു. പകരം മണ്ഡലത്തിലേക്കു പുതുമുഖ സ്ഥാനാർഥികളുടെ പേരും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, എൻ.എ. നെല്ലിക്കുന്നിനു വീണ്ടും അവസരം നൽകണമെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലിക്കു പകരം മറ്റൊരു സ്ഥാനാർഥി വേണമെന്നാണു പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. കെ.എം.ഷാജിയെ ഇവിടെ മത്സരിപ്പിക്കണമെന്ന നിർദേശവും അവർ മുന്നോട്ടുവച്ചു.
പുതുതായി മത്സരിക്കുന്ന 3 സീറ്റുകൾ ഉൾപ്പെടെ ലീഗിന്റെ 27 സ്ഥാനാർഥികളെ ഈ മാസം 11ന് പ്രഖ്യാപിക്കാനാണ് സാധ്യത. പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ 10ന് ലീഗ് നേതൃത്വം കോഴിക്കോട്ട് വീണ്ടും യോഗം ചേരും.