മറിയം റഷീദ വന്നതു ചാരപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണെന്ന് ‘റോ’ മുൻ ഉദ്യോഗസ്ഥൻ
Mail This Article
തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസ് സത്യമായിരുന്നുവെന്നും മറിയം റഷീദ കേരളത്തിലെത്തിയതു ചാരപ്രവർത്തനത്തിന്റെ ഭാഗമായാണെന്നും അന്നു കേസ് അന്വേഷിച്ച രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യുടെ ഫീൽഡ് ഓഫിസർ രാജേഷ് പിള്ള. പുതിയ സിബിഐ അന്വേഷണത്തിൽ ചാരക്കേസിലെ സത്യം പുറത്തുവരുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയവും ഗ്രൂപ്പിസവും കടന്നുവന്നതോടെയാണു ചാരപ്രവർത്തനം നടന്നില്ലെന്ന മട്ടിലേക്കു കാര്യങ്ങളെത്തിയത്. പ്രധാനമന്ത്രിയുടെയും സിബിഐ ഡയറക്ടറുടെയും കേരളത്തിലേക്കുള്ള വരവോടെ, 20 ദിവസം കേസ് അന്വേഷിച്ച ‘റോ’ സംഘത്തോട് അന്വേഷണം വേണ്ടെന്നു നിർദേശിക്കുകയും ചെയ്തു. ഇതൊക്കെ ചാരക്കേസിൽ രാഷ്ട്രീയം കലർന്നപ്പോഴുണ്ടായ സംഭവവികാസമാണെന്നും അദ്ദേഹം പറഞ്ഞു.
ചാരക്കേസ് പുറത്താകുന്നതിനു മുൻപു തന്നെ റോയ്ക്കു മറിയം റഷീദയെക്കുറിച്ചു വിവരം ലഭിച്ചിരുന്നു. മറിയം റഷീദ തിരുവനന്തപുരം വിമാനത്താവളം വഴി വരുമെന്നും തടഞ്ഞുവയ്ക്കണമെന്നുമായിരുന്നു നിർദേശമെന്നും അന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ റോയുടെ ചുമതലയുണ്ടായിരുന്ന രാജേഷ് പിള്ള വെളിപ്പെടുത്തുന്നു.
ഐഎസ്ആർഒയുമായി ബന്ധപ്പെട്ടുള്ള ചാരപ്രവർത്തനം പാക്കിസ്ഥാനിൽ നിന്നല്ല, മറ്റൊരു രാജ്യം കേന്ദ്രീകരിച്ചാണു നടന്നത്. ആ രാജ്യത്തുള്ള ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളാണു മറിയം റഷീദയെ നിരീക്ഷിക്കണമെന്നു നിർദേശിച്ചത്. ക്രയോജനിക് സാങ്കേതികവിദ്യ സംബന്ധിച്ചാണു ചാരപ്രവർത്തനം നടന്നതെന്നും പറയാനാകില്ല. മറ്റു ചില കാര്യങ്ങളുമുണ്ട്.
ചാരപ്രവർത്തനം നടന്നില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വരുത്തിയതോടെ ഇൗ ചാരപ്രവർത്തനം നടത്തിയവരാണു രക്ഷപ്പെട്ടത്.
അതിൽ സത്യം ഒളിഞ്ഞിരിപ്പുണ്ട് എന്നതിനാലാണ് ഇപ്പോഴും അവസാനിക്കാതെ ഇൗ ചാരക്കഥ കിടക്കുന്നത്.
സത്യം പുറത്തുവരാതെ അത് അവസാനിക്കുകയുമില്ല– രാജേഷ് പിള്ള പറഞ്ഞു.
കേരള പൊലീസും ഐബിയും കണ്ടെത്തിയെന്നു പറയുന്ന കാര്യങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ വേണ്ടി മാത്രമായിരുന്നു അന്നത്തെ സിബിഐ അന്വേഷണം.
എന്നിട്ടും ക്രയോജനിക് സാങ്കേതിക വിദ്യയിൽ ഇന്ത്യയെ പിന്നോട്ടടിക്കാൻ നടന്ന രാജ്യാന്തര ഗൂഢാലോചനയാണെന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ആരോപണത്തിൽ കഴമ്പില്ലെന്നു സിബിഐ വ്യക്തമാക്കിയിരുന്നു. സത്യം മറ്റൊന്നാണ്.
മുൻവിധിയില്ലാതെ പുതിയ സിബിഐ സംഘം അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും രാജേഷ് പിള്ള പറയുന്നു.