ബിനോഷ് അലക്സ് ബ്രൂസ് അന്തരിച്ചു
Mail This Article
പത്തനംതിട്ട ∙ സൈബർ സുരക്ഷാ വിദഗ്ധൻ ബിനോഷ് അലക്സ് ബ്രൂസ് (40) അന്തരിച്ചു. കോവിഡ് മുക്തനായി തുടർ ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ബിനോഷ് കോവിഡ്ബാധ മൂലമുള്ള ന്യുമോണിയയെ തുടർന്ന് ഏപ്രിൽ 24 മുതൽ ഐസിയുവിൽ ചികിത്സയിലായിരുന്നു.
പത്തനംതിട്ട അയിരൂർ സ്വദേശിയാണ്. മൃതദേഹം നാളെ രാവിലെ 10ന് അയിരൂരിൽ എത്തിക്കും. 12ന് അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാരം നടക്കും. അയിരൂർ പഞ്ചായത്ത് മുൻ അംഗം കൈപ്പള്ളിൽ തടത്തിൽ ബ്രൂസ് തടത്തിലിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകനാണ്. ഭാര്യ: പന്തളം കുളത്താപ്പള്ളിൽ ഡോ. റേച്ചൽ മാത്യു. മക്കൾ: തരുൺ നൈനാൻ അലക്സ്, നിധി എമ്മാ.
സൈബർ ക്രൈം ഫൊറൻസിക് വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ബിനോഷ് കൊച്ചിയിൽ സൈബർ സുരക്ഷ കൺസൽറ്റൻസി നടത്തി വരികയായിരുന്നു. കോവിഡ് രോഗികളുടെ ഡേറ്റ ശേഖരിക്കുന്നതിൽ സ്പ്രിൻക്ലർ കമ്പനിയെ ഉൾപ്പെടുത്തിയതു മൂലമുള്ള വിവര ചോർച്ച ചോദ്യം ചെയ്തു ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയതിലൂടെ ബിനോഷ് ശ്രദ്ധ നേടിയിരുന്നു.
English Summary: Cyber Expert Binosh Alex Bruce passes away