അനന്യ: മുറിവുകൾക്ക് കാലപ്പഴക്കമില്ല
Mail This Article
കൊച്ചി ∙ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) ശരീരത്തിലുണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്.
ഒരു വർഷം മുൻപു നടത്തിയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മുറിവുകളല്ല. അടുത്തിടെയുണ്ടായ മുറിവുകളാണെന്നാണു ഇതേക്കുറിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതെന്നു കളമശേരി പൊലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടം നടത്തിയ എറണാകുളം ഗവ. മെഡിക്കൽ കോളജ് ഫൊറൻസിക് സയൻസ് വിഭാഗം മേധാവി ഡോ. ടോമി മാപ്പിലകയിലിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനന്യയുടെ മരണം ആത്മഹത്യയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. കേസിന് ആവശ്യമാണെങ്കിൽ മാത്രമേ ശസ്ത്രക്രിയ നടത്തിയ ഡോക്ടറിൽ നിന്നു മൊഴിയെടുക്കൂ.
അനന്യയുടെ മരണം ആത്മഹത്യ തന്നെയാണോ എന്ന കാര്യം മാത്രമാണു കളമശേരി പൊലീസ് അന്വേഷിക്കുന്നത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തങ്ങളുടെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്നു കളമശേരി പൊലീസ് പറഞ്ഞു.
English Summary: Transgender activist Ananya Kumari Alex death