സാൻ ബെർണാർഡിനോ∙ യുഎസിലെ കലിഫോര്‍ണിയയില്‍ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ അധ്യാപികയും വിദ്യാര്‍ഥിയും കൊല്ലപ്പെട്ടു. ഒരു കുട്ടിക്കു സാരമായി പരുക്കേറ്റു. അക്രമി സ്വയം വെടിവച്ചു മരിച്ചു. യുഎസില്‍ തോക്കു സംസ്കാരം ട്രംപ് യുഗത്തിലും അവസാനിച്ചിട്ടില്ലെന്ന സൂചനകള്‍ നല്‍കുന്നതാണ് കലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാർഡിനോയില്‍ ഉണ്ടായ വെടിവയ്പ്പ്.
ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കമാണു വെടിവയ്പില്‍ കലാശിച്ചതെന്നാണു നിഗമനം. സ്കൂളില്‍ തോക്കുമായെത്തിയ പ്രതി ക്ലാസ്മുറിയില്‍ കയറി കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്ന തന്റെ ഭാര്യക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യ തല്‍ക്ഷണം മരിച്ചു. ഒപ്പം അടുത്തുനിന്ന ഒരു കുട്ടിക്കും വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിലാണു മരിച്ചത്. കൃത്യത്തിനു ശേഷം അക്രമി സ്വയം വെടിയുതിര്‍ത്തു മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. 600ല്‍ അധികം കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.