കൊൽക്കത്ത∙ ബംഗാളിലെ കാന്തി ദക്ഷിൺ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ രണ്ടാം സ്ഥാനം നേടാനായ ബിജെപി സംസ്ഥാനം പിടിക്കാനുള്ള തന്ത്രങ്ങൾക്കു രൂപം നൽകുന്നു. ബിജെപിയെ ‘പ്രമുഖ പ്രതിപക്ഷ’ പാർട്ടിയാക്കി മാറ്റിയ വോട്ടർമാരോടുള്ള നന്ദി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. അതൊടൊപ്പം, മുതിർന്ന ബിജെപി നേതാക്കളോടു ബംഗാളിൽ അങ്ങോളമിങ്ങോളം പര്യടനം നടത്താനും അമിത് ഷാ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് അധികാരം പിടിക്കാനാണ് അമിത് ഷായുടെ നിർദേശം. ഇതിനായി വ്യാപകമായ പ്രചാരണം നടത്തണം. നേതാക്കൾ സംസ്ഥാനം സന്ദർശിക്കണം. ഇന്നലെ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ഹൂഗ്ലിയിലുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് ഇന്നു കൊൽക്കത്തയിലും ഉമാഭാരതി ഹൗറയിലും എത്തിയിട്ടുണ്ട്.
കാര്യമായ വെല്ലുവിളി നേരിടാതെയാണ് കാന്തി ദക്ഷിണിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചത്. എന്നാൽ ഇടതുപക്ഷം മൂന്നാം സ്ഥാനം നേടി ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ, മുഖ്യ പ്രതിപക്ഷമെന്ന നിലയിലേക്കു കാര്യമായ എതിരാളികളില്ലാതെയാണു ബിജെപി നടന്നടുക്കുന്നത്. കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കുമുൻപ് ബംഗാളിൽ യാതൊരു സ്ഥാനവും ഇല്ലാതിരുന്ന പാർട്ടിയായിരുന്നു ബിജെപി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു രണ്ടുസീറ്റുകൾ നേടിയ ബിജെപി വോട്ടുവിഹിതം നാലിൽനിന്ന് 17 ശതമാനമായി ഉയർത്തിയിരുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു സീറ്റുകളും ബിജെപി നേടിയിരുന്നു.