പാലക്കാട് ∙ മലപ്പുറത്ത് യുഡിഎഫ് നേടിയത് ഒരു ശതമാനം പോലും മതേതര വിജയമല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മുസ്‍ലിങ്ങൾക്ക് മാത്രം അംഗത്വം നേടാനാകുന്ന പാർട്ടി നേടിയ വിജയം കടുത്ത വർഗീയതയുടെ മാത്രം വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു സുരേന്ദ്രൻ.
ശക്തമായ വർഗീയ പ്രചാരണമാണ് ഇടത്–വലത് മുന്നണികൾ മലപ്പുറത്ത് നടത്തിയത്. 73 ശതമാനത്തോളം വരുന്ന മുസ്‍ലിം വോട്ടുകൾ കൈക്കലാക്കാൻ ഇരു മുന്നണികളും ശക്തമായ പരിശ്രമമാണ് നടത്തിയത്. മുസ്‍ലിം സമുദായത്തിനിടയിൽ ആശങ്കയും പരിഭ്രാന്തിയും പരത്തി രക്ഷകരായി ചമയാനാണ് ഇരു കൂട്ടരും ശ്രമിച്ചത്. മലപ്പുറത്ത് അത് പ്രയോജനം ചെയ്തെങ്കിലും അത് വിദൂരഭാവിയിൽ വിനാശകരമായി ഭവിക്കും. അതിൽ മുസ്‍ലിം ലീഗിനും സിപിഎമ്മിനും ഒരു പോലെ പങ്കുണ്ട്.
കേരളത്തിലെ മറ്റ് 19 ലോകസഭാ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപി ഏറ്റവും ദുർബലമായ മണ്ഡലമാണ് മലപ്പുറം. അവിടെ മികച്ച പ്രകടനമാണ് പാർട്ടി നടത്തിയത്. ബിജെപിയുടെ അടിത്തറ ശക്തവും ഭദ്രവുമാണെന്ന് ഈ തിരഞ്ഞെടുപ്പോടെ തെളിഞ്ഞു. 2014 ൽ മോദി തരംഗം ആഞ്ഞടിച്ചപ്പോൾ കിട്ടയതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ കിട്ടിയിട്ടുണ്ട്. അതേസമയം, ഒരു വർഷം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 30000 ത്തോളം വോട്ടുകളാണ് ഇടതു മുന്നണിക്ക് കുറഞ്ഞത്.
വൈദ്യുതി ചാർജ് വർധനക്കെതിരെ ബിജെപി ശക്തായ പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര പൂളിൽ നിന്ന് സൗജന്യ നിരക്കിൽ വൈദ്യുതി നൽകാൻ കേന്ദ്ര സർക്കാർ തയാറാണെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് സംസ്ഥാനം നിരക്ക് കൂട്ടുന്നത്. ഇതിനെതിരെ ശനിയാഴ്ച നിയോജക മണ്ഡലം തലത്തിൽ റാന്തൽ വിളക്കുമായി വൈദ്യുതി ബോർഡ് ഒാഫിസുകളിലേക്ക് മാർച്ച് നടത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.