ന്യൂഡൽഹി∙ ശ്രീ ശ്രീ രവിശങ്കറിനെതിരെ കോടതിയലക്ഷ്യ നോട്ടിസ് എന്ന വാർത്ത തെറ്റാണെന്ന് ആർട്ട് ഓഫ് ലിവിങ്. യമുനാ നദീതീരത്ത് ആർട് ഓഫ് ലിവിങ് നടത്തിയ മൂന്നുദിവസത്തെ ലോക സാംസ്കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ഡൽഹി സർക്കാരും ദേശീയ ഹരിത ട്രൈബ്യൂണലുമാണ് (എൻജിടി) ഉത്തരവാദികളെന്ന പ്രസ്താവനയുടെ പേരില്‍ കോടതിയലക്ഷ്യ നോട്ടിസ് ലഭിച്ചെന്നായിരുന്നു വാർത്ത. എന്നാൽ എൻജിടി അങ്ങനെയൊരു നോട്ടിസ് അയച്ചിട്ടില്ലെന്ന് ആർട്ട് ഓഫ് ലിവിങ് പ്രസ്താവനയിൽ അറിയിച്ചു.
ആർട് ഓഫ് ലിവിങ് പരിപാടി നടത്താൻ അനുമതി നൽകിയത് ദേശീയ ഹരിത ട്രൈബ്യൂണലും കേന്ദ്ര, ഡൽഹി സർക്കാരുകളുമാണെന്നും പരിപാടിയുടെ ഭാഗമായി യമുനാ തീരത്ത് എന്തെങ്കിലും നാശമുണ്ടായിട്ടുണ്ടെങ്കിൽ അവർക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്നും ആയിരുന്നു രവിശങ്കറിന്റെ പ്രസ്താവന. ഏപ്രിൽ 18ന് നടത്തിയ പ്രസ്താവനയുടെ പേരിൽ മനോജ് മിശ്ര എന്നയാളാണ് കോടതിയലക്ഷ്യക്കേസ് നൽകിയത്.