ചെന്നൈ ∙ അണ്ണാ ഡിഎംകെയിലെ പനീര്‍സെല്‍വം, പളനിസാമി വിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കൂടുന്നു. തമിഴ്നാട്ടില്‍ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും പളനിസാമി സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു. എന്നാല്‍ പനീര്‍സെല്‍വത്തിന്‍റേത് അതിമോഹമാണെന്ന് ഇപിഎസ് വിഭാഗം തിരിച്ചടിച്ചു.
അണ്ണാ ഡിഎംകെയിലെ പനീര്‍സെല്‍വം, പളനിസാമി വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യചര്‍ച്ച അന്തിമ ഘട്ടത്തിലെത്തിയിരുന്നുവെങ്കിലും കാര്യങ്ങള്‍ ഇപ്പോള്‍ അങ്ങനെയല്ല. ചര്‍ച്ചകള്‍ വഴിമുട്ടിയെന്നു മാത്രമല്ല, ലയനം വേണ്ടെന്ന നിലപാടിലേക്ക് ഇരുവിഭാഗങ്ങളും എത്തുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം നയിക്കുന്ന സംസ്ഥാന പര്യടനത്തില്‍ പളനിസാമി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് നേതാക്കള്‍. ബെനാമി സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുമെന്നും സംസ്ഥാനത്ത് ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒപിഎസ് പറഞ്ഞു.
എന്നാല്‍, പനീര്‍സെല്‍വത്തിന്‍റേത് അതിമോഹമാണെന്നും അംഗീകരിക്കാനാകാത്ത പ്രസ്താവനയാണെന്നും ഇപിഎസ് വിഭാഗം തിരിച്ചടിച്ചു. 2021 ൽ മാത്രമേ അടുത്ത തിരഞ്ഞെടുപ്പ് ഉണ്ടാകൂ എന്നും ധനമന്ത്രി ജയകുമാര്‍ വ്യക്തമാക്കി.