ചെന്നൈ∙ തമിഴ്നാട്ടിലെ പ്രമുഖ വസ്ത്ര വ്യാപാരശാലയായ ചെന്നൈ സിൽക്ക്സിന്റെ ടി നഗറിലെ കെട്ടിടത്തിന്‍റെ നാലുനിലകള്‍ തീപിടിത്തത്തെത്തുടർന്ന് ഇടിഞ്ഞുവീണു. കെട്ടിടം ഏതുനിമിഷവും പൂര്‍ണമായി നിലംപൊത്താവുന്ന അവസ്ഥയിലാണ്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും തീ പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. ബുധനാഴ്ച പുലർച്ചെ നാലരയ്ക്കാണു തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. വസ്ത്രശാലയുടെ താഴത്തെ നിലയിൽനിന്നു പുക ഉയരുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാരനാണു ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഉടനെ ടി നഗര്‍, എഗ്‌മോര്‍, കില്‍പോക്ക് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമനസേന സ്ഥലത്തത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഏഴാമത്തെ നിലയില്‍ താമസിച്ചിരുന്ന 12 കാന്റീന്‍ ജീവനക്കാരെ ലിഫ്റ്റിലൂടെ പുറത്തെത്തിച്ചു. നൂറ്റമ്പതോളം ഫയർഫോഴ്സുകാരാണു സ്ഥലത്തുള്ളത്. തീ അണയ്ക്കൽ ഇന്നുരാവിലെയും തുടരുകയാണ്. ഏഴു നിലകളിലും പുക നിറഞ്ഞിട്ടുണ്ട്. കെട്ടിടത്തിനു സമീപം താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു.
റവന്യൂ മന്ത്രി ആർ.ബി. ഉദയകുമാറും ആരോഗ്യമന്ത്രി സി.ജെ. വിജയഭാസ്കറും സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
തിരക്കുള്ള നഗരത്തിൽ തീപിടിത്തം മൂലം ഗതാഗത തടസമുണ്ട്. അതിനിടെ കെട്ടിടം നിര്‍മിച്ചത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നു കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണു അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടാകുമെന്നാണു സൂചന.