Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവ്യബലിക്കുള്ള വൈനിനെ ദുർവ്യാഖ്യാനം ചെയ്യാൻ ശ്രമം: ആർച്ച് ബിഷപ് സൂസപാക്യം

Soosapakiam

തിരുവനന്തപുരം ∙ ദിവ്യബലിക്കായി ഉപയോഗിക്കുന്ന വൈനിന്റെ ഉൽപാദനത്തെ മദ്യവിൽപനയ്ക്കു മറയാക്കാനുള്ള നീക്കം ദുരുദ്ദേശ്യപരവും വേദനാജനകവുമാണെന്നു കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം. കൊച്ചിൻ മാസ്സ് വൈൻ ആക്ടുപ്രകാരം ഒരുശതമാനംപോലും വീര്യമില്ലാത്ത വൈനാണു കത്തോലിക്കാ സഭ ദിവ്യബലിക്കായി നിർമ്മിച്ച് ഉപയോഗിക്കുന്നത്. ഇങ്ങനെ ദിവ്യബലിക്കായി ഉപയോഗിക്കുന്ന വൈനിനെ ദുർവ്യാഖ്യാനം ചെയ്യാനാണു ചിലർ ശ്രമിക്കുന്നതെന്നും ആർച്ച് ബിഷപ് പറഞ്ഞു.

നിലവിലുള്ള 250 ലീറ്ററിൽനിന്ന് 2500 ലീറ്ററായി വൈൻ ഉൽപാദനം വർദ്ധിപ്പിക്കാൻ അനുവദിക്കണമെന്ന അതിരൂപതയുടെ അപേക്ഷയെ അതിശയോക്തിപരമായിട്ടാണു സംസ്ഥാന ജോയിന്റ് എക്സൈസ് കമ്മീഷണറേറ്റ് സമീപിച്ചിരിക്കുന്നത്. വൈദികരുടെ എണ്ണത്തിന് ആനുപാതികമായ വർധനയല്ല രൂപത ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷയിൽ പറയുന്നപോലെ വൈദികരുടെ എണ്ണത്തിലുണ്ടായ 77 ശതമാനം വർധനയ്ക്ക് ആനുപാതികമായ വർധനയല്ല മാസ്സ് വൈൻ ഉപയോഗത്തിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

വൈദികരുടെ എണ്ണത്തിലുണ്ടായ വർധന സഭയുടെ വളർച്ചയെയാണു സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിലെ പള്ളികളും കോൺവെന്റുകളും ആശ്രമങ്ങളും ഉൾപ്പെടെയുള്ളവയ്ക്കുവേണ്ടിയാണു വൈൻ ഉൽപാദന വർധനയ്ക്ക് അനുമതി തേടിയത്.

കൂടാതെ പൂന്തുറ, വിഴിഞ്ഞം, വലിയതുറ, മരിയനാട്, അഞ്ചുതെങ്ങ്, പുല്ലുവിള, തൂത്തൂർ വള്ളവിള തുടങ്ങിയ പ്രദേശങ്ങളിലെ വിശ്വാസി ബാഹുല്യവും പരിഗണിക്കേണ്ടതുണ്ട്. ഓരോ ഇടവകയിലും പതിനായിരത്തിലേറെ വിശ്വാസികളുണ്ട്. ഈ ഇടവകകളിൽ മരണാനന്തര കർമങ്ങൾ, വിവാഹം തുടങ്ങിയ കൂദാശകൾക്കായി ദിവസേന ഒന്നിലധികം ദിവ്യബലി അർപ്പിക്കപ്പെടുന്നുണ്ട്.

തീർഥാടന കേന്ദ്രങ്ങളായ വെട്ടുകാട്, കിള്ളിപ്പാലം, വ്ളാത്താങ്കര തുടങ്ങിയ ദൈവാലയങ്ങളിലും ദിവ്യബലികൾ ദിവസത്തിൽ പലതവണ ആവർത്തിക്കുന്നു. തിരുവനന്തപുരം അതിരൂപതയ്ക്കും നെയ്യാറ്റിൻകര രൂപതയ്ക്കും കീഴിലുള്ള ഇടവകകളിൽ ക്രൈസ്തവ വിശ്വാസത്തിന് ആനുപാതികമായി ദിവ്യബലിയുടെ എണ്ണത്തിൽ പതിന്മടങ്ങ് വർദ്ധനയുണ്ടായിട്ടുണ്ടെന്നതു പരിഗണിക്കണം.

വൈദികരുടെ എണ്ണത്തെ ആശ്രയിച്ചല്ല ദിവ്യബലിയുടെ എണ്ണത്തെ ആശ്രയിച്ചാണു മാസ്സ് വൈനിന്റെ ഉപയോഗം വേണ്ടിവരുന്നത്. മുൻ കാലങ്ങളിൽ ദിവ്യബലിമധ്യേ തിരുവോസ്തിയോടൊപ്പം വിശ്വാസികൾക്കു വൈൻ നൽകിയിരുന്നില്ല. എന്നാൽ ഇന്നു വിശേഷാവസരങ്ങളിൽ ദിവ്യബലിയുടെ അന്തസത്ത ഉൾക്കൊണ്ടു വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന എല്ലാവർക്കും തിരുവോസ്തി വൈനിൽ മുക്കി നൽകാറുണ്ട്.

ഇതനുസരിച്ച് ഒരാൾക്കു പരമാവധി ഒന്നോരണ്ടോ തുള്ളി വൈൻ മാത്രമാണു നൽകുന്നത്. ഇങ്ങനെ ചെയ്യുന്നതു ദിവ്യബലിയുടെ പൂർണതയ്ക്കുവേണ്ടിയാണ്്. ഇക്കാരണങ്ങളാലാണു സഭയിൽ ആരാധനയ്ക്ക് ആനുപാതികമായി മാസ്സ് വൈനിന്റെ ഉപയോഗം കൂടാൻ കാരണം.

യാഥാർഥ്യം ഇതായിരിക്കെ മദ്യവ്യവസായത്തിന്റെ പേരിൽ മാസ്സ് വൈൻ ഉപയോഗത്തെ ദുർവ്യാഖ്യാനം ചെയ്തു മദ്യനിരോധനത്തിനുവേണ്ടി വാദിക്കുന്ന ക്രൈസ്തവസഭയെ അപ്പാടെ അവഹേളിക്കാനും അടച്ചാക്ഷേപിക്കാനും വിശ്വാസികളുടെ ആരാധനാസ്വാതന്ത്യ്രത്തിൽ കൈകടത്താനുമുള്ള ചിലരുടെ ഒളിഞ്ഞുംതെളിഞ്ഞുമുള്ള ശ്രമങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്നും ആർച്ച് ബിഷപ് പറഞ്ഞു.