ന്യൂഡൽഹി ∙ ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കുമ്പോൾ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ വിരലടയാളം പതിപ്പിച്ചു വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രവേശനത്തിനു സംവിധാനം വരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ‘ഡിജിയാത്ര’ പദ്ധതിയുടെ ഭാഗമായാണിത്. ഇവർക്കു ബോഡിങ് പാസ് എടുക്കാതെ വിമാനത്തിലേക്കു പ്രവേശിക്കാം. മൂന്നു മാസത്തിനകം പദ്ധതി നടപ്പാക്കും.
ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കാൻ ആധാർ, പാൻ, പാസ്പോർട്ട് തുടങ്ങിയ ആധികാരിക തിരിച്ചറിയൽ രേഖ നിർബന്ധമാക്കുമെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അറിയിച്ചു. ടിക്കറ്റ് പിഎൻആറിനൊപ്പം തിരിച്ചറിയൽ രേഖയുടെ നമ്പരും രേഖപ്പെടുത്തും. ആധാർ നൽകുന്നവർക്ക് വിരലടയാളം പതിപ്പിച്ചു വിമാനത്തിൽ പ്രവേശിക്കാം.
മറ്റു രേഖകൾ നൽകിയവർക്ക് സ്മാർട് ഫോണിൽ ലഭിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്തു വിമാനത്താവളത്തിൽ പ്രവേശിക്കാം. ബാഗേജ് സ്വയം കയറ്റിവിടാനുള്ള സൗകര്യവും എല്ലാ വിമാനത്താവളങ്ങളിലും ഏർപ്പെടുത്തും. നിലവിലുള്ള കൗണ്ടർ സംവിധാനവും തൽക്കാലം തുടരും.