ന്യൂഡൽഹി ∙ നിയന്ത്രണം നഷ്ടമായി അപകടത്തിലേക്കു നീങ്ങിയ ഹെലികോപ്റ്ററിൽനിന്നു നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച എൻജിനീയർ ഹെലികോപ്റ്ററിന്റെ പങ്ക തട്ടി മരിച്ചു. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ ഹെലികോപ്റ്ററിനുള്ളിൽ ഇരുന്ന ഏഴു പേരും രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ ബദ്‍രിനാഥിൽ ഇന്നു രാവിലെ 7.45നാണ് അപകടമുണ്ടായത്. ഹെലികോപ്റ്റർ എൻജിനീയർ അസം സ്വദേശി വിക്രം ലാംബ ആണ് മരിച്ചത്.
ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റർ, പറന്നുയർന്ന ഉടൻ തന്നെ നിയന്ത്രണം നഷ്ടമായി. കോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന് കരുതിയ എൻജിനിയർ ചെറിയ ഉയരത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. എന്നാൽ, ചാട്ടത്തിനിടെ ഹെലികോപ്റ്ററിന്റെ പങ്കയ്ക്കുള്ളിൽപ്പെട്ട് മരണം സംഭവിക്കുകയായിരുന്നു.
എട്ടു പേർക്ക് ഇരിക്കാവുന്ന അഗസ്റ്റവെസ്റ്റ്ലാൻഡ് എഡബ്ല്യൂ119 കോല ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള തീർഥാടകരുമായി ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റർ. തീർഥാടകർ പിന്നീട് റോഡുമാർഗം യാത്ര തുടർന്നു.
അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടമായ വിക്രം ലാംബയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മജിസ്ട്രേട്ട്തല അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടു.