Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണുവിന്റെ മരണം; കേസ് സിബിഐക്കു വിടാൻ സർക്കാർ തീരുമാനം

jishnu-pranoy

തിരുവനന്തപുരം∙ പാമ്പാടി നെഹ്റു കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐക്കു വിടാൻ സർക്കാർ തീരുമാനം. ജിഷ്ണുവിന്റെ പിതാവ് കെ.പി.അശോകൻ നൽകിയ നിവേദനത്തെത്തുടർന്നാണു സർക്കാരിന്റെ നടപടി. ജിഷ്ണു കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ജിഷ്ണുപ്രണോയിയുടെ അച്ഛൻ കെ.പി.അശോകൻ ഡിജിപി: ടി.പി.സെൻകുമാറിനെ സന്ദർശിച്ചു നേരത്തേ പരാതി നൽകിയിരുന്നു. ജിഷ്ണു മരിച്ച് ആറു മാസത്തോളമായിട്ടും കേസിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാൽ സിബിഐ അന്വേഷണം വേണമെന്നും അതിനായി ഡിജിപി ശുപാർശ നൽകണമെന്നും അശോകൻ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെയും ഈയാവശ്യം അറിയിച്ചു.

മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ കാണാൻ ശ്രമിച്ചപ്പോൾ പൊലീസ് ആസ്ഥാനത്തിനു മുൻപിൽ ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരൻ ശ്രീജിത്തും ഉൾപ്പെടെയുളളവരോടു ബലപ്രയോഗം നടത്തിയ മ്യൂസിയം എസ്ഐ സുനിൽകുമാറിനും എസിപി: കെ.ഇ.ബൈജുവിനുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അശോകൻ ആവശ്യപ്പെട്ടു. മകന്റെ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ ഒന്നുംതന്നെ പാലിച്ചില്ലെന്നും സർക്കാരിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടതായും ജിഷ്ണുവിന്റെ അച്ഛൻ അശോകൻ, അമ്മ മഹിജ എന്നിവർ ദിവസങ്ങൾക്കുമുമ്പ് കുറ്റപ്പെടുത്തിയിരുന്നു.

പൊലീസ് ആസ്ഥാനത്തു മഹിജയെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും, പോസ്റ്റ് മോർട്ടം റിപ്പോർട്ട് അട്ടിമറിച്ചവർക്കെതിരെയും, ജിഷ്ണുവിന്റെ പേരിൽ വ്യാജ ആത്‍മഹത്യാകുറിപ്പ് നിർമിച്ചവർക്കെതിരെയും, എഫ്ഐആറിൽ കൃതിമം കാണിച്ച എസ്ഐക്കെതിരെയും നടപടി എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിരുന്നതാണ്. നിരാഹാര സമരം അവസാനിപ്പിക്കുമ്പോൾ സർക്കാരും ജിഷ്ണുവിന്റെ കുടുംബവും തമ്മിൽ ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ പൂർണമായും സർക്കാർ ലംഘിച്ചതായും മഹിജ പറഞ്ഞു.

related stories