Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടൻ ഗ്രെൻഫെൽ ടവർ അഗ്നിബാധ; 58 പേർ മരിച്ചെന്നു പൊലീസ്

Grenfell Tower

ലണ്ടൻ∙ പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫെൽ ടവർ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 58 പേർ മരിച്ചതായി ലണ്ടൻ പൊലീസ്. 58 പേരുടെ മരണം സ്ഥിരീകരിച്ചു. 16 മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നില്ലെന്നാണു കരുതുന്നത്. മരണസംഖ്യ ചിലപ്പോൾ കൂടിയേക്കാമെന്നും പൊലീസ് മേധാവി സ്റ്റ്യുവർട്ട് പറഞ്ഞു.

മരിച്ചവരിലൊരാൾ സിറിയൻ അഭയാർഥി മുഹമ്മദ് അലാജലി (23) ആണെന്നു തിരിച്ചറിഞ്ഞു. 14–ാം നിലയിലാണു ഇയാൾ താമസിച്ചിരുന്നത്. വെസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. അതേസമയം, അഗ്നിബാധയ്ക്കു ശേഷം 74 പേരെ കാണാനില്ലെന്നു റിപ്പോർട്ടുണ്ട്. പൂർണമായും അഗ്നിക്കിരയായ കെട്ടിടത്തിനുള്ളിൽ കൂടുതൽ മൃതദേഹങ്ങളുണ്ടെന്നും കരുതുന്നു. 24 നിലകളിലായി 120 ഫ്ലാറ്റുകളാണു കെട്ടിടത്തിലുള്ളത്. കണ്ടെടുത്ത മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. ചൊവ്വാഴ്ച അർധരാത്രിക്കു ശേഷമാണു കെട്ടിടം അഗ്നിക്കിരയായത്. ലണ്ടൻ നഗരം കണ്ട ഏറ്റവും വലിയ അഗ്നിബാധകളിലൊന്നാണിത്. 

കാരണം കണ്ടെത്താനുള്ള അന്വേഷണം പൂർത്തിയാക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണു ലണ്ടൻ പൊലീസ് പറയുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ സംഭവത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇടത്തരക്കാർ താമസിക്കുന്ന ഫ്ലാറ്റുകളാണു കെട്ടിടത്തിലുള്ളത്. എലിസബത്ത് രാജ്ഞിയും പേരമകൻ വില്യം രാജകുമാരനും സ്ഥലം സന്ദർശിച്ചു. താമസസ്ഥലം നഷ്ടപ്പെട്ടവരെ സമീപപ്രദേശങ്ങളിൽ പുനരധിവസിപ്പിക്കുമെന്നു പുതിയ സർക്കാരിലെ ഭവനമന്ത്രി, ഇന്ത്യൻ വശംജനായ അലോക് ശർമ പറഞ്ഞു.