കൊച്ചി∙ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കൊപ്പം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ മെട്രോയിൽ ആദ്യയാത്ര നടത്തി. മെട്രോ കടന്നു പോകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ സ്പെഷൽ സ്കൂൾ വിദ്യാർഥികൾ, അഗതിമന്ദിരങ്ങളിൽ താമസിക്കുന്ന മുതിർന്ന പൗരൻമാർ എന്നിവർക്കായാണ് സൗജന്യ സർവീസ്. സ്പെഷൽ സ്കൂളിലെ കുറച്ചു വിദ്യാർഥികളാണ് കളമശേരിയിൽനിന്ന് ആലുവ വരെ മന്ത്രിക്കൊപ്പം യാത്ര ചെയ്തത്. പിന്നാലെയുള്ള ട്രെയിനിൽ മറ്റു കുട്ടികൾക്കും മെട്രോ അധികൃതർ യാത്രാ സൗകര്യം ഒരുക്കി. സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടർ ടി.വി. അനുപമയും സ്നേഹയാത്രയിൽ പങ്കെടുക്കുന്നുണ്ട്.
ആകാശപാളത്തിൽ കൊച്ചി: കൊച്ചി മെട്രോ സമഗ്ര കവറേജ്
ഭിന്നശേഷിയുള്ള 450 കുട്ടികൾ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റിന്റെ നേതൃത്വത്തിലാണ് മെട്രോ യാത്രയ്ക്കായെത്തിയത്. 43 സ്പെഷൽ സ്കൂളിലെ കുട്ടികളാണു യാത്രയിൽ പങ്കുചേരുന്നത്. അധ്യാപകരും വൊളന്റിയർമാരും ഉൾപ്പെടെ 150 പേരും ഇവർക്കു പുറമെയുണ്ട്.
ആർപ്പുവിളികളോടെയാണ് കുട്ടികൾ മന്ത്രിയെ സ്വീകരിച്ചത്. അവർക്കൊപ്പം മന്ത്രി സെൽഫിയെടുത്തു. തനിക്കും അങ്ങനെ ട്രെയിനിൽ കയറാൻ പറ്റിയിട്ടില്ലെന്നും ഇപ്പോഴാണ് ഭാഗ്യം കിട്ടുന്നതെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. മെട്രോയിൽ കയറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു കുട്ടികൾ പ്രതികരിച്ചു. കുട്ടികൾ നിർമിച്ച ചില വസ്തുക്കളും പെയിന്റിങ്ങുകളും വരച്ച ചിത്രങ്ങളും മന്ത്രിക്കു സമ്മാനമായി നൽകി.
അതേസമയം, മെട്രോ നിർമാണത്തിന്റെ ഭാഗമായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായും ഇന്നു ഉച്ചകഴിഞ്ഞു പ്രത്യേക സർവീസ് നടത്തും. മെട്രോയുടെ ശിലാസ്ഥാപനച്ചടങ്ങിൽ ലഭിച്ച ടിക്കറ്റ് കൈവശം സൂക്ഷിച്ചവർക്കും ഇന്നു മെട്രോയിൽ യാത്രയ്ക്ക് അവസരം ലഭിക്കും. നാളെ രാവിലെ ആറു മണി മുതലാണ് മെട്രോ പൂർണമായും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുക.