Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെങ്കിൽ തനിക്കു വഴങ്ങണമെന്ന് യുവതിയോട് എസ്ഐ

Rape Victim Representational Image

രാംപുർ∙ കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തിൽ സഹായം അപേക്ഷിച്ചെത്തിയ യുവതിയോട്, കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്നു പൊലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശ് രാംപുരിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണു രാജ്യത്തെ നാണം കെടുത്തിയ സംഭവമുണ്ടായത്. പൊലീസ് ഓഫിസർക്കെതിരെ അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.

മുപ്പത്തിയേഴുകാരിയായ സ്ത്രീക്കാണു ദുരനുഭവമുണ്ടായത്. രണ്ടുപേരാൽ പീഡിപ്പിക്കപ്പെട്ട യുവതി, ആക്രമികളിൽനിന്നു രക്ഷപ്പെടാനായാണു ഗഞ്ച് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. തന്നെ മാനഭംഗപ്പെടുത്തിയവർ പിന്നാലെയുണ്ടെന്നും അവരെ അറസ്റ്റുചെയ്തു തന്നെ രക്ഷിക്കണമെന്നും സ്റ്റേഷനിലുണ്ടായിരുന്ന എസ്ഐ ജയ്പ്രകാശ് സിങ്ങിനോടു യുവതി ആവശ്യപ്പെട്ടു. എന്നാൽ എസ്ഐയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. താനുമായി ആദ്യം ലൈംഗികബന്ധം നടത്തിയശേഷം കേസിൽ നടപടിയെടുക്കാം എന്നാണ് എസ്ഐ പറഞ്ഞത്.

ആവശ്യം നിരസിച്ച യുവതിയുടെ കേസ് ഫയൽ അവസാനിപ്പിച്ചാണ് എസ്ഐ പകരംവീട്ടിയത്. പിന്നീട് കോടതി ഇടപെട്ടപ്പോഴാണു കേസെടുത്തത്. ഇതിനിടെ യുവതിയുടെ ഫോണിലേക്കു നിരന്തരം വിളിച്ചു ലൈംഗിക ബന്ധത്തിനു സമ്മതമാണോ എന്നു ചോദിച്ചുകൊണ്ടിരുന്നു. വീട്ടിൽ ഒറ്റയ്ക്കാണെന്നും വരണമെന്നും യുവതിയോട് എസ്ഐ ജയ്പ്രകാശ് സിങ് ആവശ്യപ്പെട്ടു. നിസഹായയായ യുവതി കേസിന്റെ നടത്തിപ്പിനായി വീണ്ടും ഇതേ പൊലീസ് ഉദ്യോഗസ്ഥനെത്തന്നെ സമീപിച്ചു. എസ്ഐയുടെ നിലപാടിൽ മാറ്റമില്ലായിരുന്നു. തുടർന്ന് എസ്ഐയുടെ സംഭാഷണം രഹസ്യമായി യുവതി റെക്കോർഡ് ചെയ്തു. ഈ സംഭാഷണത്തിന്റെ സിഡിയുമായി ഇവർ നേരിട്ടു എസ്പിയെ കണ്ടു പരാതിനൽകി.

എസ്പി ഉടനെ അന്വേഷണത്തിന് ഉത്തരവിട്ടു. യുവതിയുടെ പരാതിപ്രകാരം ഗഞ്ച് സ്റ്റേഷൻ എസ്ഐയ്ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് എഎസ്പി സുധാ സിങ് പറഞ്ഞു. ഫെബ്രുവരി 12നാണു യുവതിക്കെതിരെ പീഡനം നടന്നതെന്നു പൊലീസ് വ്യക്തമാക്കി. യുവതിയെ അറിയാവുന്ന ഒരാളും വേറൊരാളും ചേർന്നാണു മാനഭംഗപ്പെടുത്തിയത്. ബന്ധുവിനെ സന്ദർശിച്ചു രാംപുർ സിറ്റിയിലേക്കു മടങ്ങവെ രാത്രിയിലായിരുന്നു സംഭവം. യുവതിക്കു വാഹനത്തിൽ ഇടംകൊടുത്ത ഇരുവരും യാത്രയ്ക്കിടെ തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ആദ്യം കേസെടുക്കാൻ പൊലീസ് തയാറായില്ല.

പ്രാദേശിക കോടതി ഇടപെടലിനെ തുടർന്ന് ഒരാഴ്ച കഴിഞ്ഞാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഫെബ്രുവരി 21ന് പ്രതികളായ അമീർ അഹമ്മദ് (55), സത്താർ അഹമ്മദ് (45) എന്നിവരെ അറസ്റ്റു ചെയ്തു. കേസിന്റെ ആവശ്യത്തിനെന്ന വ്യാജേന നിരന്തരം വിളിച്ചുവരുത്തി എസ്ഐ പീഡനവിവരങ്ങൾ ചോദിച്ചു രസിച്ചിരുന്നതായും പ്രതിളെ അറസ്റ്റ് ചെയ്യണമെങ്കിൽ ആഗ്രഹം സാധിച്ചുതരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പരാതിക്കാരിയായ യുവതി പറഞ്ഞു.