Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ മാനേജരെ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിഷ്ണുവല്ല, പൾസർ സുനി

suni-dileep നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി, നടൻ ദിലീപ്.

കൊച്ചി ∙ ഓടുന്ന വാഹനത്തിൽ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുന്നതിനായി ഫോണിൽ വിളിച്ചത് കേസിലെ മുഖ്യപ്രതിയായ പൾസർ സുനി തന്നെയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ജയിലിൽ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിന്റേതെന്ന പേരിൽ ഈ സംഭാഷണം ഇന്നു രാവിലെ പുറത്തായിരുന്നു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ സുനിയുടെ സഹതടവുകാരനായ വിഷ്ണു വിളിച്ചതിന്റെ ശബ്ദരേഖയെന്ന പേരിലാണ് റെക്കോർഡ് ചെയ്ത സംഭാഷണം പുറത്തുവന്നത്. എന്നാൽ, ഈ ഫോൺവിളിക്കു പിന്നിൽ പൾസർ സുനി തന്നെയാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. കാക്കനാട് ജയിലിൽ നിന്നാണ് സുനി അപ്പുണ്ണിയെ വിളിച്ചതെന്നാണ് വിവരം.

അതേസമയം, ജയിലിലായിരുന്ന കാലത്ത് പൾസർ സുനി ദിലീപിന്റെ മാനേജരെ വിളിച്ചത്, ജയിലിൽ സുനിക്കു ലഭിച്ചിരുന്ന സമ്പൂർണ സ്വാതന്ത്ര്യത്തിന്റെ തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്റെ സംഭാഷണം റെക്കോർഡ് ചെയ്യാനും ഇയാൾ ദിലീപിന്റെ മാനേജരെ വെല്ലുവിളിക്കുന്നുണ്ട്. അതിനിടെ, ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ജയിലിൽ നിന്നാണ് വിളിക്കുന്നതെന്ന് പൾസർ സുനി സംഭാഷണത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ദിലീപിനായി എഴുതിയ കത്ത് വായിക്കണമെന്ന ആവശ്യവും ഇയാൾ സംഭാഷണമധ്യേ അപ്പുണ്ണിക്കു മുന്നിൽ വയ്ക്കുന്നുണ്ട്. ഇനി ബുധനാഴ്ചയെ വിളിക്കാൻ സാധിക്കൂവെന്നും, തനിക്കു പറയാനുള്ളത് കേൾക്കാൻ തയാറാകണമെന്നും ഇയാൾ അപ്പുണ്ണിയോട് പറയുന്നു. എന്നാൽ, തന്നെ വിളിക്കേണ്ടെന്ന് പലതവണ പറഞ്ഞിട്ടില്ലേയെന്നു ചോദിക്കുന്ന അപ്പുണ്ണി, രൂക്ഷമായാണ് പ്രതികരിക്കുന്നത്. ദിലീപിനായി എഴുതിയ കത്ത് വാങ്ങാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറല്ലെന്നാണ് അപ്പുണ്ണിയുടെ മറുപടി. ഇഷ്ടമുള്ളത് ചെയ്തോളാനും പൊലീസിൽ കേസുകൊടുക്കാനും അപ്പുണ്ണി ഇയാളെ വെല്ലുവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്.

അതേസമയം, പൾസർ സുനി എഴുതിയതെന്ന പേരിൽ പ്രചരിക്കുന്ന കത്ത് ദിലീപിനെത്തിച്ചത് ജയിലിൽ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവാണ്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതു നടൻ ദിലീപാണെന്നു പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താൻ വൻതുക വാഗ്ദാനം ലഭിച്ചതായാണ് സംഭാഷണത്തിലെ വെളിപ്പെടുത്തൽ. അപ്പുണ്ണിയെ കൂടാതെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷായേയും ഇതേ കാര്യവുമായി ബന്ധപ്പെട്ട് സുനി ഫോണിൽ ബന്ധപ്പെട്ടിരുന്നു.

അതേസമയം, വിഷ്ണുവിനെ നേരിൽ കണ്ടിട്ടില്ലെന്നാണ് നാദിർഷായുടെ പ്രതികരണം. അപ്പുണ്ണിയോടും നാദിർഷായോടും വിഷ്ണുവെന്ന പേരിൽ ഇയാൾ പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഈ സംഭാഷണങ്ങളെല്ലാം റെക്കോർഡ് ചെയ്ത് ദിലീപ് പരാതിക്കൊപ്പം പൊലീസിനു നൽകിയിരുന്നു.

related stories