Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടിമരത്തിൽ മെർക്കുറി ഒഴിച്ചത് ആചാരമാണെന്ന വാദം തെറ്റ്: കുമ്മനം

Kummanam Rajashekharan

തിരുവനന്തപുരം ∙ ശബരിമല സന്നിധാനത്തെ സ്വർണക്കൊടിമരം മെർക്കുറി ഒഴിച്ചു കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്‍റെ ഭാഗമാണെന്ന പൊലീസ് വാദം തെറ്റാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുപ്പതിയിലെ തന്ത്രിമുഖ്യൻമാർ അടക്കമുള്ള ആന്ധ്രാപ്രദേശിലെ പുരോഹിതൻമാരോടു ചർച്ച നടത്തി. എന്നാൽ അവിടെയെങ്ങും ഇത്തരമൊരു ആചാരം ഉള്ളതായി അവർക്കാർക്കും അറിവില്ല. ഈവിവരം പിന്നെ എവിടെനിന്നു കിട്ടിയതാണെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കണം. സംഭവത്തെ ലഘൂകരിച്ചു തള്ളിക്കളയാനാണു ദേവസ്വം മന്ത്രി അടക്കമുള്ളവർ തുടക്കം മുതലേശ്രമിച്ചത്. അതിന്‍റെ ചുവടുപിടിച്ചാണ് ഐജിയും ഇപ്പോൾ ഇത്തരമൊരു വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.

ശബരിമല ക്ഷേത്രത്തിനു തീവ്രവാദ ഭീഷണി ഉണ്ടെന്നു കഴിഞ്ഞവർഷവും കേന്ദ്ര രഹസ്യാന്വേഷണ എജൻസികൾ മുന്നറിയിപ്പു നൽകിയതാണ്. കോടിക്കണക്കിനു ഭക്തർ ആശ്രയകേന്ദ്രമായി കരുതുന്ന ശബരിമലയ്ക്കു നേരെ ഉണ്ടാകുന്ന ഏതൊരു ചെറിയ നീക്കംപോലും അതീവ ഗൗരവമായി അന്വേഷിക്കേണ്ടതാണ്. സ്വർണക്കൊടിമരം തകർക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സർക്കാർ- പൊലീസ് നിലപാട് അപകടകരമാണ്. ശബരിമലയിൽ കേന്ദ്ര സുരക്ഷാ ഏജൻസികളെ വിന്യസിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.