വാഷിങ്ടൻ ∙ ആറു മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് ആദ്യ വിജയം. യാത്രാവിലക്കിനുള്ള സ്‌റ്റേ സുപ്രീം കോടതി ഭാഗികമായി നീക്കി. അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നടപ്പാക്കാന്‍ അനുവദിക്കണമെന്ന വൈറ്റ് ഹൗസ് ആവശ്യം കോടതി താൽക്കാലികമായി അംഗീകരിച്ചു. ട്രംപിന്റെ നടപടി അംഗീകരിക്കണോ റദ്ദാക്കണോ എന്ന വിഷയം ഒക്‌ടോബറില്‍ പരിഗണിക്കുമെന്നും ജസ്റ്റിസ് പറഞ്ഞു.
ആറു മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു വിലക്കേർപ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്നു കോടതികൾ നേരത്തെ ഉത്തരവിട്ടിരുന്നു. ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീല്‍ കോടതിയാണ് നിലപാടെടുത്തത്. ഉത്തരവ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും അന്നു കോടതി ചൂണ്ടിക്കാട്ടി. ഈ ഉത്തരവാണ് സുപ്രീം കോടതി അസാധുവാക്കിയത്. ദേശീയ സുരക്ഷയ്ക്കെന്നു പറയുമ്പോഴും പ്രഥമദൃഷ്ട്യാ മതാടിസ്ഥാനത്തില്‍ വേര്‍തിരിവു സൃഷ്ടിക്കുന്നതാണ് ഉത്തരവെന്ന് അപ്പീൽകോടതി അഭിപ്രായപ്പെട്ടിരുന്നു.
ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ ആറു മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരൻമാർക്ക് 2017 മാർച്ച് 15ന് അർധരാത്രി മുതല്‍ 90 ദിവസം യാത്രാവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു ട്രംപിന്റെ ഉത്തരവ്. അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തേക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ യുഎസിൽ ഉള്ളവരുമായോ സ്ഥാപനങ്ങളുമായോ വിശ്വാസ്യതയുള്ള ബന്ധമുള്ളവര്‍ക്ക് ഉത്തരവ് ബാധകമാക്കരുതെന്നു വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കി. ലണ്ടൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യാത്രാവിലക്ക് ആവശ്യം ട്രംപ് വീണ്ടും ഉന്നയിച്ചിരുന്നു.