വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് സന്ദർശനത്തിനിടെയുള്ള മോദിയുടെ ക്ഷണത്തിന് ഇവാൻക നന്ദിയും പറഞ്ഞു. രാജ്യാന്തര സംരഭകത്വ പരിപാടികളുമായി ബന്ധപ്പെട്ടാണ് ഇവാൻകയെയും സംഘത്തെയും മോദി ക്ഷണിച്ചത്. ഇക്കാര്യം ട്രംപിനൊപ്പമുള്ള പത്രസമ്മേളനത്തിലും മോദി ആവർത്തിച്ചു.
ഇവാന്‍ക ആ ക്ഷണം സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നു ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റിനെയും കുടുംബത്തെയും മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ മകളും ഉപദേശകരിൽ ഒരാളുമായ ഇവാൻക മോദിക്ക് നന്ദി പറഞ്ഞത്. രാജ്യാന്തര സംരഭകത്വ പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദിയെന്നാണ് ട്വീറ്റ്.
വൈറ്റ്ഹൗസിൽ വേതനമില്ലാ ജോലിയാണ് ഇവാൻകയ്ക്ക്. പിതാവിന്റെ ഉപദേശക എന്നതാണു പദവി. ഇവാൻകയുടെ ഭർത്താവ് ജാറേദ് കുഷ്നറും പ്രസിഡന്റിന്റെ പ്രധാന ഉപദേശക തസ്തികയിലുണ്ട്. ജാറേദിനും ശമ്പളമില്ല.
ട്രംപ് പ്രസിഡന്റ് പദവി ഏറ്റെടുത്തതു മുതൽ ഇവാൻക വൈറ്റ്ഹൗസിലെ നിറസാന്നിധ്യമാണ്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ മകളുടെ ഇടപെടൽ വിവാദമായ പശ്ചാത്തലത്തിലാണ് ഔപചാരിക ജോലിയിൽ ഇവാൻക പ്രവേശിച്ചത്. വ്യവസായ മേഖലയിൽ സജീവമായിരുന്ന വ്യക്തിയാണ് ഇവാൻക.