ആലുവ∙ നടിക്കെതിരായ ആക്രമണവിവരമറിഞ്ഞതു സിനിമാരംഗത്തുനിന്നുള്ള സുഹൃത്ത് ഫോണിൽ വിളിച്ചപ്പോഴെന്നു നടൻ ദിലീപ്. ഇതിനുശേഷം ഒരു തവണ ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടി തയാറായില്ല. നടിയുടെ കുടുംബാംഗങ്ങളുമായി മാത്രമാണു സംസാരിക്കാനായത്. നടിയുമായി ചില വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തന്റെ സിനിമകളിൽനിന്ന് ഒഴിവാക്കിയതു നടിക്കു പറ്റിയ കഥാപാത്രങ്ങൾ ഇല്ലാത്തതിനാലാണ്. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഇനിയും കാര്യങ്ങള്‍ വ്യക്തമാവേണ്ടതുണ്ട്. ചോദ്യം ചെയ്യല്‍ നടന്നത് ആറുമണിക്കൂര്‍ മാത്രമാണ്. പിന്നീടു ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരേയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ ആവശ്യമെങ്കില്‍ ദിലീപിന്റെ മൊഴി വീണ്ടും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
മൊഴിനല്‍കാന്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആലുവ പൊലീസ് ക്ലബിലെത്തിയ ദിലീപും നാദിര്‍ഷയും ഇന്നുപുലര്‍ച്ചെ 1.15നാണു മടങ്ങിയത്. കേസില്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും പൊലീസ് വിശദീകരണം തേടി.