Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനകീയ മെട്രോ യാത്ര: യുഡിഎഫിനെതിരെ പൊലീസ് കേസെടുത്തു

Congress Leaders at Metro

കൊച്ചി∙ യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രയുടെ സംഘാടകർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. കൊച്ചി മെട്രോ അസിസ്റ്റന്‍റ് ലൈൻ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും കാണിച്ചാണു പരാതി. കൊച്ചി മെട്രോ നിയമം 62 വകുപ്പ് പ്രകാരമാണു പൊലീസ് കേസെടുത്തിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ ജനകീയ മെട്രോ യാത്രയിൽ പങ്കെടുത്തിരുന്നു.

മെട്രോയുടെ പിതൃത്വം കഴിഞ്ഞ യുഡിഎഫ് സർക്കാരിനാണെന്ന് അവകാശപ്പെട്ടായിരുന്നു പരിപാടി. നേതാക്കളുടെ സാന്നിധ്യത്തിൽ ആലുവ മെട്രോ സ്റ്റേഷനിലേക്കു പ്രവേശിച്ച ജനസഞ്ചയം എല്ലാ വിലക്കുകളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേർക്കു നേരത്തെ ടിക്കറ്റ് വാങ്ങിയിരുന്നു. എന്നാൽ തിരക്കേറിയതോടെ ടിക്കറ്റ് പരിശോധനാഗേറ്റുകൾ തുറന്നുവച്ചു. പ്രവർത്തകരുടെ തിക്കുംതിരക്കും മൂലം ഉമ്മൻചാണ്ടിക്ക് രമേശ് ചെന്നിത്തലയ്ക്കൊപ്പം ആദ്യ ട്രെയിനിൽ കയറാനായില്ല. രണ്ടാമത്തെ ട്രെയിനിലാണ് ഉമ്മൻചാണ്ടി കയറിയത്. യാത്ര അവസാനിച്ച പാലാരിവട്ടം സ്റ്റേഷനിലെ എസ്കലേറ്റർ ആളുകൾ തിങ്ങിക്കയറിയതോടെ തകരാറിലായി.

സുരക്ഷാ പരിശോധനയ്ക്കുള്ള മെറ്റൽ ഡിറ്റക്ടറുകൾ ഇളകിയാടി. ഓട്ടമാറ്റിക് ഫെയർ കലക്‌ഷൻ ഗേറ്റുകൾ തുറന്നുവച്ചു. സുരക്ഷാ പരിശോധനയില്ലാതെ ആളുകൾ ഇടിച്ചുകയറി. അപകടകരമായ രീതിയിൽ പ്ലാറ്റ്ഫോമിൽ വരെ തിരക്കും ബഹളവുമായി. സുരക്ഷാ ജീവനക്കാരുടെ നിർദേശം അപ്പാടെ അവഗണിക്കപ്പെട്ടു. പരമാവധി 1000 പേർക്കു കയാറാവുന്ന മെട്രോയിൽ അതിലുമേറെ ആളുകൾ ഇടിച്ചു കയറിയപ്പോൾ വാതിലുകൾ അടയ്ക്കാനും കഴിഞ്ഞിരുന്നില്ല.

കൊച്ചി മെട്രോയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ജനകീയ യാത്രയിലൂടെയുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നു വ്യക്തമാക്കിയ യുഡിഎഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങിൽ അവഗണിച്ചതിലുള്ള പ്രതിഷേധമാണു പ്രകടിപ്പിച്ചതെന്നും പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ ബുദ്ധിമുട്ടോ ഉണ്ടാകുമെന്നു കരുതിയില്ല. പ്രവർത്തകരുടെ വികാരമാണ് അവിടെ പ്രകടമായത്. കെഎംആർഎൽ ഉൾപ്പെടെ ഉന്നയിച്ച പരാതികളിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ചെന്നിത്തല അന്നു പറഞ്ഞിരുന്നു.