കൊച്ചി ∙ കേരളത്തിൽ കെഎസ്ടിപി റോഡ് നിർമാണം വിലയിരുത്താനെത്തുന്ന ലോക ബാങ്ക് ടീം ലീഡർ ഡോ. ബെർണാർഡ് അരിട്വയെ ആക്ഷേപിച്ചു മന്ത്രി ജി. സുധാകരൻ നടത്തിയ പ്രസംഗം വിവാദമാകുന്നു.
കാസർകോട്ട് പൊതുമരാമത്തു പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു മന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം തർജമയോടെ ലോക ബാങ്ക് ഡൽഹി കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ലഭിച്ചു. ബാങ്ക് പ്രതിനിധികൾ പ്രതിഷേധവുമായി മന്ത്രിയെ കാണുമെന്നാണു സൂചന.
മന്ത്രിയുടെ പ്രസംഗത്തിലെ വിവാദഭാഗം:
‘ലോക ബാങ്കെന്നാൽ അമേരിക്കയാണ്. അമേരിക്ക ഉണ്ടാവുന്നതിനു മുൻപേ കേരളം ഉണ്ട്. വായ്പ പിൻവലിക്കുമെന്നു പറഞ്ഞു പേടിപ്പിക്കുകയൊന്നും വേണ്ട. കെഎസ്ടിപി പദ്ധതി ഇഴയുന്നതിനു കാരണം ലോക ബാങ്കിന്റെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ്.
ഞാൻ മന്ത്രിയായ ശേഷം നാലു തവണ ലോക ബാങ്കിന്റെ പ്രതിനിധികൾ എന്നെ കാണാൻ വന്നു. ഇവിടുത്തെ ടീം ലീഡർ. അയാൾ ഒരു ആഫ്രിക്കൻ അമേരിക്കനാണ്. എന്നുവച്ചാൽ ഒബാമയുടെ വംശം. അയാൾ നീഗ്രോയാണ്. നൂറ്റാണ്ടിനു മുൻപ് അടിമകളാക്കി, അമേരിക്കയിൽ കൊണ്ടു വന്നു പണിചെയ്യിപ്പിച്ചു. അടിമത്തം അവസാനിപ്പിച്ചപ്പോൾ സ്വതന്ത്രരായി. അതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥനാണ്’.