Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ഇസ്രയേൽ സന്ദർശനം അപകടം; രൂക്ഷവിമർശനവുമായി പിണറായി

Pinarayi_Vijayan

തിരുവനന്തപുരം ∙ അധിനിവേശത്തിന്റെ ലോക വക്താക്കളായ ഇസ്രയേലിന്റെ തന്ത്രപ്രധാന പങ്കാളിയാക്കി ഇന്ത്യയെ മാറ്റുകയും  അമേരിക്ക-ഇസ്രയേൽ-ഇന്ത്യ അച്ചുതണ്ടു സൃഷ്ടിക്കുകയും ചെയ്യുന്ന അപകടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി ഭീകരവിരുദ്ധസഖ്യമുണ്ടാക്കുക എന്നത് യുക്തിക്കു ദഹിക്കുന്നതല്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സ്വന്തം മണ്ണിൽ നിർഭയം ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ പോരാട്ടത്തെയും ചെറുത്തു നിൽപ്പിനെയും ഭീകരതയെന്ന് മുദ്രകുത്തി അടിച്ചമർത്തുന്ന ഇസ്രയേലി ക്രൂരതയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മനസ്സ്. ജൂതന്മാരുടെ ഇസ്രയേൽ കെട്ടിപ്പടുക്കുകയെന്നത്‌ മാത്രമല്ല പലസ്‌തീൻ രാജ്യത്തെ ഇല്ലാതാക്കുകകൂടിയാണ്‌ സയണിസ്റ്റ്  ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് ഇന്ത്യൻ ജനത എക്കാലത്തും പലസ്തീൻ ചെറുത്തുനിൽപിനെ പിന്തുണച്ചിട്ടുള്ളത്. യുഎൻ പ്രമേയങ്ങളും രാജ്യാന്തര ധാരണകളും കണക്കിലെടുക്കാതെ പലസ്തീൻ ജനതയ്ക്കു പൗരാവകാശം നിഷേധിക്കുകയും വംശീയ ഉച്ചാടനത്തിനു ശ്രമം തുടരുകയും ചെയ്യുന്ന ഇസ്രയേലിന്റെ നയത്തെയാണ് ഇന്ത്യ എന്നും എതിർക്കുന്നത്. ആ നിലപാടിൽ നിന്ന് മോദി മലക്കം മറിഞ്ഞിരിക്കുന്നു.

ഇസ്രയേലി സൈന്യത്തിന്റെ തോക്കിൻമുനയ്‌ക്ക്‌ മുന്നിൽ ജീവിക്കുക, അല്ലെങ്കിൽ പിറന്ന നാട് വിട്ടു പോവുക എന്ന കാടൻ നീതിയോടു ഐക്യപ്പെടാൻ കഴിയുന്നത് സംഘപരിവാറിന്റെ മാനസികാവസ്ഥ ഉള്ളത് കൊണ്ടാണ്. മോദി-നെതന്യാഹു സംയുക്ത പ്രസ്താവനയിൽ പ്രകടമാകുന്ന ഐക്യം സംഘപരിവാറിന്റെയും സയണിസത്തിന്റെയും പ്രത്യയ ശാസ്ത്രങ്ങൾ തമ്മിലുള്ള ഐക്യമാണ്.  വംശാധിപത്യത്തിന്റെയും വെറുപ്പിന്റെയും പൗരാവകാശ നിഷേധത്തിന്റെയും ഐക്യം ആണത്.  

ഇസ്രയേലുമായി അടുപ്പം സ്ഥാപിക്കാൻ ജനാധിപത്യരാഷ്ട്രങ്ങൾ മടിച്ചുനിൽക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദർശനം  ഇസ്രയേൽ വൻ ആഘോഷമാക്കി മാറ്റുന്നത്.  ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യുഎൻ പ്രമേയങ്ങൾ പരിഗണിക്കുന്ന വേളയിൽ വിട്ടു നിന്ന് ഇസ്രയേലിന് പരോക്ഷ പിന്തുണനൽകിയതിന്റെ തുടർച്ചയാണ് പലസ്തീൻ അതോറിറ്റി ആസ്ഥാനം സന്ദർശിക്കാതെ മോദി പ്രകടമാക്കിയ സയണിസ്റ്റ് അനുഭാവം. 

വിവിധ മതങ്ങളിൽ പെട്ടവർ ഒന്നിച്ചു ജീവിക്കുന്ന ഇന്ത്യയ്ക്ക് ഒരിക്കലും സയണിസത്തിന്റെ വഴി അംഗീകരിക്കാനാവില്ല. സയണിസ്റ്റ് രാഷ്ട്രത്തിനും ക്രൂരതയ്ക്കും മാന്യത കൽപ്പിക്കാനുള്ള നീക്കം ആർഎസ്എസിന്റെ വർഗീയ അജൻഡയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കാനുള്ള കുരുട്ടു വഴിയായേ  കാണാനാകൂ. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യക്ക് ഏറ്റവുംകൂടുതൽ ആയുധങ്ങൾ വിൽക്കുന്ന മുൻനിര രാജ്യമായി ഇസ്രയേൽ മാറിയിരിക്കുന്നു. 

ആയുധവ്യാപാരത്തിൽനിന്നുള്ള  ലാഭം  പലസ്തീൻ  ജനതയെ അടിച്ചമർത്താനാണ് ഉപയോഗിക്കുന്നത്. അധിനിവേശ ശക്തികൾക്ക്  നരവേട്ട നടത്താനുള്ള സഹായം നൽകുക എന്നത് അപകടകരമായ സൂചനയാണ്. ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരിൽ ജനങ്ങൾക്ക് രാജ്യത്തിനു പുറത്തേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് അതിലുള്ളത്. ഈ പ്രവണതയ്‌ക്കെതിരെ ജനങ്ങളുടെ ശക്തമായ വികാരം ഉണരേണ്ടതുണ്ടെന്നും പിണറായി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു.

related stories