ഹാംബുർഗ് (ജർമനി) ∙ വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കൈമാറണമെന്നു ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലാണു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയ കുറ്റവാളികളെ തിരിച്ചയക്കാൻ ബ്രിട്ടൻ സഹകരിക്കണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു.
17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടനു കത്തു നൽകിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ട സംഘമാണ് ജി 20 അഥവാ ഗ്രൂപ്പ് ഓഫ് 20. യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, കാനഡ, ഓസ്ട്രേലിയ, അർജന്റീന, ഇറ്റലി, മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി, ഇന്തൊനീഷ്യ, ബ്രസീൽ എന്നിവയാണ് അംഗങ്ങൾ.