തൃശൂർ∙ പാര്‍ളിക്കാട് കാറില്‍ സഞ്ചരിച്ച കുടുംബത്തെ കൊള്ളയടിച്ചു. തൃശൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ വാഹനം കേടായി നിര്‍ത്തിയപ്പോഴാണു പാലക്കാട് സ്വദേശി വിനോദ് കുമാറിന്റെയും കുടുംബത്തിന്റെയും പക്കല്‍നിന്നു പണവും സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും ബൈക്കിലെത്തിയ രണ്ടുപേര്‍ കവര്‍ന്നത്. ഗര്‍ഭിണിയായ യുവതിയേയും അക്രമികള്‍ ഭീഷണിപ്പെടുത്തി
പിറവത്തെ ഭാര്യാവസതിയില്‍നിന്നു പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടെയാണു സംഭവം. കാര്‍ കേടായി വഴിയരികില്‍ നിര്‍ത്തിയപ്പോള്‍ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടിയ രണ്ടു പേരാണു കൊള്ളയടിച്ചത്. ആഭരണവും പണവും മൊബൈലുമാണു നഷ്ടപ്പെട്ടത്.
നിര്‍ത്തിയിട്ട കാറിനരികില്‍വന്ന് ഹൈവേ പൊലീസ് കാര്യങ്ങള്‍ തിരക്കി മടങ്ങി പത്തു മിനിറ്റിനകമാണു കൊള്ളയടിക്കല്‍. കള്ളന്മാര്‍ കൊണ്ടുപോയ മൊബൈല്‍ ഫോണിലാണു പൊലീസിന്റെ പ്രതീക്ഷ. തൃശൂര്‍ ജില്ലയിലെ ദേശീയ, സംസ്ഥാന പാതകളില്‍ രാത്രികാലത്ത് കൂടുതല്‍ പട്രോളിങ് സംഘത്തെ വിന്യസിക്കാന്‍ പൊലീസ് തീരുമാനിച്ചു.