ന്യൂഡൽഹി∙ തിരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്കു വോട്ട് രേഖപ്പെടുത്താനാവശ്യമായ നിയമഭേദഗതി കൊണ്ടുവരുമോ ഇല്ലയോ എന്ന് ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് കെ.എസ്. കേഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോടു നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടത്. പ്രവാസി ഇന്ത്യക്കാർക്കു വോട്ടവകാശം എന്നത് തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രവും തത്വത്തിൽ അംഗീകരിച്ചതാണ്. എന്നാൽ അതെങ്ങനെ നടപ്പാക്കുമെന്നതിനു കൃത്യമായി വഴികൾ കണ്ടെത്താനായിട്ടില്ല.
1950ലെ റെപ്രസെന്റേഷൻ ഓഫ് ദി പീപ്പിൾ ആക്ട് ഭേദഗതി ചെയ്ത് തപാൽ വോട്ട് വഴി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാകാനാകുമോ എന്ന സബ്മിഷനും കോടതി പരിഗണിച്ചു. പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ അനുവദിക്കണമെന്നതുൾപ്പെടെയുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്രത്തിനു നിർദേശം നൽകിയത്.