ന്യൂഡൽഹി∙ ഇന്ത്യൻ മഹാസമുദ്രത്തിൽ അരങ്ങേറിയ 'മലബാർ' നാവിക അഭ്യാസ പ്രകടനത്തിൽ അണിനിരന്നത് ഇന്ത്യ–യുഎസ്–ജപ്പാൻ നാവിക സേനകളുടെ പുത്തൻ സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും ജലയാനങ്ങളും. ചൈനീസ് നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന സംശയങ്ങൾക്കു പിന്നാലെയാണ് നാവികാഭ്യാസം അരങ്ങേറിയത്.
ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയും നാവികസേനയുടെ 10 യുദ്ധക്കപ്പലുകളുമാണു മലബാർ അഭ്യാസപ്രകടനത്തിൽ പങ്കെടുത്തത്. ഐഎൻഎസ് ജലശ്വാ, ഐഎൻഎസ് സഹ്യാദ്രി, ഐഎൻഎസ് രൺവീർ, ഐഎൻഎസ് ശിവാലിക്, ഐഎൻഎസ് ജ്യോതി, ഐഎൻഎസ് കൃപാൺ, ഐഎൻഎസ് കോറ, ഐഎൻഎസ് കമോർത്ത, ഐഎൻഎസ് കാഡ്മാട്, ഐഎൻഎസ് സുകന്യ എന്നിവയാണ് ആഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്ത മറ്റ് കപ്പലുകൾ. ഇതു കൂടാതെ ഐഎൻഎസ് സിന്ധുധ്വജ് എന്ന അന്തർവാഹിനിയും ഇത്തവണത്തെ മലബാർ അഭ്യാസപ്രകടനത്തിൽ വരവറിയിച്ചു.
യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള സ്ട്രൈക്കർ സംഘമാണ് മലബാർ പരിശീലനത്തിനായി യുഎസിൽനിന്ന് എത്തിയത്. നിമിറ്റ്സിന് അകമ്പടി സേവിക്കുന്ന യുഎസ്എസ് പ്രിൻസ്റ്റൺ, യുഎസ്എസ് ഹൊവാർഡ്, യുഎസ്എസ് ഷൗപ്, യുഎസ്എസ് പിൻകിനി, യുഎസ്എസ് കിഡ് എന്നീ യുദ്ധക്കപ്പലുകളും യുഎസ്എസ് ജാക്സൺവില്ലേ എന്ന അന്തർവാഹിനിയും പരിശീലനത്തിൽ പങ്കെടുത്തു. നിമിറ്റ്സിൽ തന്നെ 5,000 യുഎസ് നാവിക സേന ഉദ്യോഗസ്ഥരാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നായ ജപ്പാന്റെ ജെഎസ് ഇസുമോയും ജെഎസ് സസാനമിയുമാണ് ജപ്പാനെ പ്രതിനിധീകരിച്ചത്.
ഇന്ത്യ–യുഎസ്–ജപ്പാൻ സംയുക്ത നാവിക അഭ്യാസമായ മലബാറിൽ പങ്കെടുക്കാൻ യുഎസിൽനിന്ന് എണ്ണായിരത്തിലേറെ നാവികരാണ് എത്തിയത്. ജപ്പാനിൽ നിന്ന് ആയിരത്തിനടുത്ത് നാവികർ. ഇവരെല്ലാം ഇന്ത്യൻ സേനയോടൊത്തു സംയുക്ത അഭ്യാസത്തിൽ പങ്കെടുത്തു. നൂറിലേറെ യുദ്ധവിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി. ഇന്ത്യയുടെയും യുഎസിന്റെയും രണ്ട് അന്തർവാഹിനികളും അഭ്യാസപ്രകടനത്തിൽ പങ്കാളികളായി.
മലബാർ സംയുക്ത നാവിക അഭ്യാസത്തിന്റെ 21–ാം പതിപ്പാണ് നടന്നത്. കടലിൽനിന്നുള്ള വ്യോമാക്രമണങ്ങളെ തടയാനുള്ള പരിശീലനവും അന്തർവാഹിനികളിൽനിന്നുള്ള ഭീഷണി നേരിടാനുള്ള പരിശീലനവുമാണ് 21–ാം പതിപ്പിന്റെ പ്രത്യേകത. കടലിലെ രക്ഷാപ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള നൂതന ആശയങ്ങളും അഭ്യാസപ്രകടത്തിൽ രാജ്യങ്ങൾ കൈമാറി.