പുണെ∙ സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകിന്റെ പ്രപൗത്രനും കോൺഗ്രസ് നേതാവുമായ രോഹിത് തിലകിനെതിരെ ലൈംഗിക പീഡന ആരോപണം. വിവാഹ വാഗ്ദാനം നൽകി യുവതിയെ മാനഭംഗപ്പെടുത്തിയെന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. രോഹിത്തിനെതിരെ കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു.
നാൽപ്പതുകാരിയായ സ്ത്രീയും രോഹിത്തും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരസ്പരം അറിയാവുന്നവരായിരുന്നു. വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി ഇവർ കേസ് നൽകുകയായിരുന്നു.
അന്തരിച്ച ജയന്ത്റാവു തിലകിന്റെ ചെറുമകനാണ് രോഹിത്. മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായിരുന്നു ജയന്ത്റാവു തിലക്. 2014ൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് പുണെയിലെ കസ്ബ – പേത് മണ്ഡലത്തിൽനിന്ന് മൽസരിച്ചെങ്കിലും ബിജെപിയുടെ ഗിരീഷ് ബാപത്തിനോടു പരാജയപ്പെടുകയായിരുന്നു.