Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് മോദിയും അമിത് ഷായും നയിക്കുന്ന പാർട്ടി; കുറ്റം ചെയ്തവർ രക്ഷപ്പെടില്ല: സുരേന്ദ്രൻ

k-surendran-bjp

തിരുവനന്തപുരം ∙ ഒരു തരത്തിലുമുള്ള അഴിമതിയും പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് വ്യക്തമാക്കിയാണ്, അഴിമതിക്കെതിരായ പാർട്ടിയുടെ നിലപാട് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കെ.സുരേന്ദ്രൻ ആവർത്തിക്കുന്നത്. പാർട്ടിയെ സ്നേഹിക്കുന്നവരും വിശ്വസിക്കുന്നവരും നിരാശപ്പെടേണ്ടി വരില്ലെന്നും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദക്കൊടുങ്കാറ്റ് ഉയർത്തിയ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ വിശദീകരണക്കുറിപ്പ്.

സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം

നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന പാർട്ടിയാണ് ബി. ജെ. പി. ഒരു തരത്തിലുള്ള അഴിമതിയും ഈ പാർട്ടി വെച്ചുപൊറുപ്പിക്കില്ല. കുറ്റം ചെയ്തവരാരും രക്ഷപ്പെടാൻ പോകുന്നില്ല. സത്യമാണ് ഈശ്വരൻ എന്നു വിശ്വസിക്കുന്ന പാർട്ടിയാണിത്. ഈ പാർട്ടിയെ സ്നേഹിക്കുന്നവരും വിശ്വസിക്കുന്നവരും നിരാശപ്പെടേണ്ടി വരില്ല. കൂരിരുൾ നീങ്ങും. സംശയം വേണ്ട.

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി വെളിപ്പെടുത്തുന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ, ആരോപണ വിധേയനായ പാർട്ടി സഹകരണ സെൽ സംസ്ഥാന കൺവീനർ ആർ.എസ്. വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ബിജെപി സംസ്ഥാന ഘടകത്തോട് വിശദീകരണം തേടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. മുതിർന്ന ബിജെപി നേതാവ് എം.ടി. രമേശിനെതിരെയും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടെങ്കിലും തനിക്കെതിരായ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.

related stories