കൊച്ചി∙ നിർമാതാവിന്റെ ഭാര്യയായ നടിയെ 2011ൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ വാഹനം പൊലീസ് കണ്ടെടുത്തു. ദേശീയ പാതയിൽ കൊച്ചിക്കു സമീപം പനങ്ങാടിനു സമീപത്തുനിന്നാണു ടെംപോ ട്രാവലർ കണ്ടെടുത്തത്. പ്രതികളുമായി പൊലീസ് ഇവിടെ തെളിവെടുപ്പു നടത്തി. വാഹനം കോയമ്പത്തൂരിലേക്കു കടത്തിയെന്നായിരുന്നു നേരത്തേ പ്രതികൾ പൊലീസിനോടു പറഞ്ഞിരുന്നത്.
കേസിലെ മുഴുവൻ പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവറും ഹോട്ടൽ പ്രതിനിധി എന്ന വ്യാജേന നിർമാതാവ് ജോണി സാഗരികയെ സമീപിച്ചയാളും ഉൾപ്പെടെയുള്ളവരാണു കസ്റ്റഡിയിലുള്ളത്. കണ്ണൂർ സ്വദേശി സുനീഷ് ആണ് പിടിയിലായ ഡ്രൈവർ.
കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടിയെ 2011ൽ പൾസർ സുനിയുടെ നിർദേശ പ്രകാരം വാനിൽ കയറ്റിയ സംഘം തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണു പരാതി. യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി സുനിലും സംഘവും ഒരുക്കിയ കെണിയിൽ കുടുങ്ങിയത് നിർമാതാവിന്റെ ഭാര്യയാണെന്നാണ് വിവരം.