ദോഹ∙ ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാത്ത വിധമുള്ള ഏത് ഒത്തുതീര്‍പ്പുകള്‍ക്കും തയാറാണെന്നു ഖത്തര്‍ അമീര്‍. ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി.
സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങളുടെ ഉപരോധത്തെ തുടര്‍ന്നുള്ള പ്രതിസന്ധിക്കിടെയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആദ്യമായി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഖത്തറിനെതിരെയുള്ള ഉപരോധം നീക്കാന്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടാവണമെന്ന് അമീര്‍ പരഞ്ഞു.
ഖത്തര്‍ തീവ്രവാദികളെ സഹായിക്കുന്ന രാജ്യമാണെന്ന ആരോപണം നിഷേധിച്ച അമീര്‍ ഖത്തറിനെതിരായ വ്യാജപ്രചാരണങ്ങളെ തള്ളിക്കളഞ്ഞു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്കു നന്ദിപറഞ്ഞ അമീർ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇരുരാജ്യങ്ങളിലെയും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കൂട്ടിച്ചേർത്തു.
തുര്‍ക്കിയിലെ സൈനിക താവളങ്ങള്‍ അടയ്ക്കുക, മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം അവസാനിപ്പിക്കുക, അല്‍ ജസീറാ ചാനല്‍ അടച്ചു പൂട്ടുക തുടങ്ങി 13 ആവശ്യങ്ങളായിരുന്നു ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ ആദ്യം അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ചത്. പിന്നീട് സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ അയവു വരുത്തി. ഒടുവില്‍ വച്ച ആറു നിര്‍ദേശങ്ങളോടു ഖത്തര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.