Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഢാലോചനയ്ക്കു പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി: എം.വിൻസന്റ് എംഎൽഎ

M Vincent

തിരുവനന്തപുരം∙ അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം.വിൻസന്റിനെ ബുധനാഴ്ച വൈകിട്ടു നാലുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നെയ്യാറ്റിൻ‍കര മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. വിൻസന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നാണു പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത് നാടുനീളെ കൊണ്ടുനടന്ന് അപമാനിക്കാനെന്ന് പ്രതിഭാഗം ആരോപിച്ചു.

അതേസമയം, തനിക്കെതിരായ കേസ് സിപിഎമ്മിന്റെ ഗൂഢാലോചനയെന്നു എം.വിൻസന്റ് പറഞ്ഞു. ഗൂഢാലോചനയ്ക്കു പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറിയും നെയ്യാറ്റിൻകര എംഎൽഎയുമാണ്. ജില്ലാ സെക്രട്ടറിയുടെ ഫോൺവിളികൾ അന്വേഷിക്കണം. താനൊരു തെറ്റും ചെയ്തിട്ടില്ല. കേസ് നിയമപരമായി നേരിടും. നോട്ടിസ് പോലും നൽകാതെ സമീപിച്ചിട്ടും പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്ത ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ സിപിഎം ജില്ലാ സെക്രട്ടറി എന്തിനാണു പോയത്?. താൻ മൊഴി കൊടുക്കുന്നതിനു തലേദിവസം ജില്ലാ സെക്രട്ടറി എന്തിനാണ് നിംസ് ആശുപത്രിയിൽ പോയത്? അദ്ദേഹത്തിന്റെ ഫോൺ വിളികൾ, ടവർ ലൊക്കേഷൻ എന്നിവ കണ്ടെത്തണമെന്നും വിൻസന്റ് ആവശ്യപ്പെട്ടു.

M Vincent കോവളം എംഎൽഎ എം. വിൻസന്റിനെ നെയ്യാറ്റിൻ‍കര മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ.

കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോൾ എംഎൽഎയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിന്റെ രേഖകൾ പൊലീസ് ലഭ്യമാക്കിയിട്ടില്ലെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. എന്തുകൊണ്ടു രേഖകൾ ഹാജരാക്കിയില്ലെന്നു ചോദിച്ച കോടതി അതു നൽകണമെന്നു നിർദേശിച്ചു. തുടർന്നാണു കേസ് ചൊവ്വാഴ്ചയിലേക്കു മാറ്റിയത്.

വിൻസന്റിനു ജാമ്യം അനുവദിക്കരുതെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വീട്ടമ്മയുടെ കടയിലും വീട്ടിലും പോയി എംഎൽഎ ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്നു പറയുന്ന റിമാൻഡ് റിപ്പോർട്ടിൽ പ്രതിക്കു ജാമ്യം നൽകിയാൽ സാക്ഷികളെയും മറ്റും സ്വാധീനിച്ചു കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൂടിയ അളവിൽ ഉറക്കഗുളിക കഴിച്ച് അവശയായാണു വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചത്. നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മയെ തിങ്കളാഴ്ച ബാലരാമപുരത്തെ വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ‍ സമീപത്തെ സ്ത്രീകൾ പ്രതിഷേധിച്ചു. എംഎൽഎയെ കുടുക്കിയെന്നു കുറ്റപ്പെടുത്തിയായിരുന്നു പ്രതിഷേധം. എംഎൽഎയെ സർക്കാർ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ ബാലരാമപുരത്തു റോഡ് ഉപരോധിച്ചിരുന്നു.