പാലക്കാട്∙ നാടിനെ ആകാംക്ഷയുടെ മൾമുനയിൽ നിർത്തിയ കാട്ടാനകൾ കാടുകയറാതെ വനാതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നു. ഒരാഴ്ചയോളം നാടിനെ വിറപ്പിച്ച മൂന്നു കാട്ടാനകളാണ് ഉൾവനത്തിലേക്കു കയറാതെ വനാതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി അതിർത്തിയോടു ചേർന്ന പ്രദേശത്തെ നെൽകൃഷിയും ആനകൾ നശിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ വനംവകുപ്പിനെതിരെ രംഗത്തെത്തിയതോടെ ഇവയെ കാടുകയറ്റി വിടാൻ തമിഴ്നാട്ടിൽനിന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. കാട്ടാനകളെ ഉൾവനത്തിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എട്ടുദിവസം മുൻപാണ് കല്ലടിക്കോട് വനമേഖലയിൽനിന്നു മൂന്നു ആനകൾ നാട്ടിൽ ഇറങ്ങിയത്. വെള്ളിയാഴ്ച മുണ്ടൂരിലെ ദേശീയ പാത മുറിച്ചുകടന്ന് ഇവ വീണ്ടും കാടുകയറിയിരുന്നു. പുലർച്ചെ മുണ്ടാരിലെത്തിയ ആനക്കൂട്ടത്തെ വനത്തിൽ കയറ്റാൻ പലപ്പോഴായി നടത്തിയ ശ്രമങ്ങൾ തടസപ്പെട്ടെങ്കിലും കാത്തിരിപ്പിനൊടുവിൽ അവ കാടുകയറുകയായിരുന്നു.
ആനയ്ക്കു ശാന്തമായ വഴിയൊരുക്കാൻ നാലുമണി മുതൽ ഹൈവേയിലെ ഗതാഗതം തിരിച്ചുവിട്ടാണ് ആനകളെ തിരികെ കാടു കയറ്റിയത്. കലക്ടർ, എസ്പി, സിസിഎഫുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. നാലു കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചിരുന്നു.