Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കല്‍ കോഴ: മോഹന്‍ ഭാഗവത് ബിജെപി സംസ്ഥാന നേതാക്കളെ കാണും

Mohan-Bhagwat

തിരുവനന്തപുരം∙ മെഡിക്കല്‍ കോഴ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ച്ചയും ചര്‍ച്ച ചെയ്യാന്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം തിങ്കളാഴ്ച തൃശൂരില്‍ ചേരും. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്താനിരിക്കുന്ന പദയാത്ര മാറ്റിവയ്ക്കുന്നതും ആലോചനയിലുണ്ട്. ഇതോടൊപ്പം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നാളെ ബിജെപി സംസ്ഥാന നേതാക്കളെ കാണും. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ടാണു മോഹൻ ഭാഗവതിന്റെ കൂടിക്കാഴ്ച എന്നാണു വിവരം.

സംസ്ഥാനത്തെ ബിജെപിയുടെ പരിതാപകരമായ സ്ഥിതിയിലുള്ള അതൃപ്തി ദേശീയ അധ്യക്ഷൻ അമിത് ഷാ നേതൃത്വത്തെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണു യോഗം ചേരുന്നത്. അതിനിടെ, സ്വാശ്രയ മെഡിക്കൽ കോളജിലേക്കു കൂടുതൽ സീറ്റുകൾ അനുവദിക്കാൻ നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്ന പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ നിന്നു വിവാദ ഭാഗങ്ങൾ നീക്കം ചെയ്തതായി സൂചന. സംസ്ഥാന പ്രസിഡന്റിന്റെ സഹായിയുടെ പേര് റിപ്പോർട്ടിൽനിന്നു വെട്ടിയതിനു പുറമെ, കോഴയായി തുക നൽകിയെന്നതു കൺസൽറ്റൻസി ഫീസായി തിരുത്തുകയും ചെയ്തു. റിപ്പോർട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു സമർപ്പിച്ചു. എന്നാൽ തിരുത്തും മുൻപുള്ള റിപ്പോർട്ട് അന്വേഷണ കമ്മിഷനിലെ ഒരംഗം ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കു കൈമാറിയതിനാൽ ഇരു റിപ്പോർട്ടുകളിലെയും വൈരുദ്ധ്യം കേന്ദ്രനേതൃത്വം അന്വേഷിച്ചേക്കും.

സംസ്ഥാനത്തെ രണ്ടു പ്രമുഖ നേതാക്കൾ നേരിട്ടു ഡൽഹിയിലെത്തിയാണു തിരുത്തിയ റിപ്പോർട്ട് കൈമാറിയത്. അന്വേഷണ സമിതി അംഗമായ എ.കെ.നസീർ റജിസ്റ്റേർഡ് തപാലിലാണു റിപ്പോർട്ട് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രണ്ടു സംഘടനാ സെക്രട്ടറിമാർക്കും അയച്ചത്. ഇതിനു പുറമെ, റിപ്പോർട്ടിന്റെ പകർപ്പ് തന്റെ സ്വന്തം ഇ-മെയിൽ വിലാസത്തിൽനിന്ന് ആലുവയിലെ ഹോട്ടലിന്റെ ഓഫിസ് ഇ-മെയിലിലേക്കും അയച്ചിരുന്നു. റിപ്പോർട്ട് ചോർത്തൽ അന്വേഷണം വന്നപ്പോൾ, ഇതു കണ്ടെത്തുകയും നസീറാകാം വാർത്ത പുറത്തുവിട്ടതെന്നും സംശയം ഉയരുകയും ചെയ്തു. എന്നാൽ, പ്രിന്റ് എടുക്കുന്നതിനായി മുകൾനിലയിലെ ഓഫിസിൽനിന്ന് താഴത്തെ നിലയിലെ പ്രിന്റർ സൗകര്യമുള്ള കംപ്യൂട്ടറിലേക്കു മെയിൽ കൈമാറിയെന്നാണു നസീർ നൽകിയ വിശദീകരണം. ഇതോടെയാണ് അന്വേഷണം വി.വി.രാജേഷിലേക്കു തിരിഞ്ഞതും നടപടി ഉണ്ടായതും.

related stories