Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഞാനെന്തു തെറ്റാണ് ചെയ്തത്'; പി.സി. ജോർജിനെതിരെ മുഖ്യമന്ത്രിക്ക് നടിയുടെ പരാതി

George-Pinarayi

തിരുവനന്തപുരം ∙ തനിക്കെതിരെ പി.സി.ജോർജ് എംഎൽഎ അടക്കമുള്ളവർ നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ ആക്രമണത്തിനിരയായ നടി. 'ഇതിനി മുന്നോട്ടു പോകാനാവില്ല' എന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് നടി കത്തയച്ചു. പി.സി.ജോർജ് നടത്തിയ പ്രസ്താവനകളെ തുടർന്ന് രാഷ്ട്രീയ, സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള അഭിപ്രായങ്ങൾ പറയുകയാണ്. ജനപ്രതിനിധിയടക്കമുള്ളവർ ചേർന്നു രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിർണയങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്നും കത്തിൽ നടി പറയുന്നു. വിമെൻ ഇൻ സിനിമ കലക്ടീവ് ആണ് നടിയുടെ കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

പി.സി.ജോർജിനെ പോലുള്ളവർ താൻ എന്തു ചെയ്യണമെന്നാണു കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹമധ്യത്തിൽ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ? ഞാനെന്തു തെറ്റാണു ചെയ്തതെന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നെങ്കിൽ നന്നായിരുന്നു. സിനിമയിൽ അഭിനയിച്ച് ഉപജീവനം നടത്തുന്ന ആളാണ് താൻ. തൊഴിൽ ചെയ്യാതെ ജീവിക്കുക അസാധ്യമാണ്. സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞാണ്, നേരത്തെ ചെയ്യാമെന്നേറ്റ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. ആ സഹപ്രവർത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നെങ്കിൽ സിനിമയിലേക്കുളള മടക്കം സാധ്യമാകുമായിരുന്നോ എന്നുതന്നെ സംശയമാണെന്നും നടി കത്തിൽ പറയുന്നു.

നടി മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂർണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

ഇങ്ങനെയൊരു കത്ത് എഴുതേണ്ടി വരുെമന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവർത്തകനും ജനപ്രതിനിധിയുമായ പി.സി.ജോർജ് എന്നെക്കുറിച്ച് അങ്ങേയറ്റം അപകീർത്തിപരമായ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ ഇക്കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപെടുത്തണമെന്നു തോന്നിയതിനാലാണ് ഇതെഴുതുന്നത്. ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം കഴിഞ്ഞ കുറേ മാസങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക വ്യഥകൾ എഴുതിയോ പറഞ്ഞോ ഫലിപ്പിക്കാൻ എനിക്കാവതില്ല. കടന്നുപോകുന്ന ഓരോ നിമിഷങ്ങളിലും അസഹനീയമായ അപമാനത്തിന്റെ വേദന എന്നെ വരിഞ്ഞുമുറുക്കുന്നുണ്ട്. അമ്മയും സഹോദരനും ഞാനുമുൾപ്പെട്ട സാധാരണ കുടുംബത്തിനു താങ്ങാവുന്നതല്ല എന്റെ ജീവിതത്തിൽ സംഭവിച്ചത്. പക്ഷേ തകർന്നു പോകരുതെന്നും അവസാനം വരെ പിടിച്ചു നിൽക്കണമെന്നുള്ള അതിശക്തമായ തോന്നലിന്റെ പുറത്താണ് ഞാൻ ദിവസങ്ങൾ കഴിക്കുന്നത്.

ആത്മശക്തിയും ആത്മവിശ്വാസവും മുറുകെ പിടിച്ചു തിരിച്ചുവരവിനായുള്ള ശ്രമം ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്നാൾ മുതൽ ഞാൻ നടത്തി കൊണ്ടിരിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല, ഈ സമരത്തിൽ തോൽക്കരുതെന്ന് ആഗ്രഹിച്ചിട്ട്. ഞാൻ തോറ്റാൽ തോൽക്കുന്നത് എന്നെപ്പോലെ ആക്രമിക്കപ്പെട്ട മറ്റനേകം സ്ത്രീകളും കൂടെയാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട്. സർ, അങ്ങനെയൊരു തിരിച്ചുവരവിനു ശ്രമിക്കുന്ന എന്നെക്കുറിച്ച് അങ്ങുകൂടി അംഗമായ നിയമസഭയിലെ ഒരു ജനപ്രതിനിധി പറഞ്ഞത്, ''ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എങ്ങനെയാണ് പിറ്റേന്നു പോയി സിനിമയിൽ അഭിനയിക്കാൻ പറ്റുന്നത്?" എന്നാണ്. സംഭവത്തിന്റെ പിറ്റേദിവസം, ഞാൻ നേരത്തേ കമ്മിറ്റ് ചെയ്ത ഷൂട്ടിങ്ങിനു പോകേണ്ടതുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പ്രസ്താവിക്കുന്നതു പോലെ പിറ്റേദിവസം ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയിട്ടില്ല.

ഒരാഴ്ചയോളം വീട്ടിലടച്ചിരുന്ന സമയത്ത് എന്റെ സിനിമയുടെ സംവിധായകനും നിർമാതാവും പ്രധാന നടനും എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വിളിച്ച് ഞാൻ മടങ്ങിച്ചെല്ലണമെന്നും ജോലിയിൽ തുടരണമെന്നും നിരന്തരമായി നിർബന്ധിച്ചിരുന്നു. ഏകദേശം പത്തു ദിവസം കഴിഞ്ഞാണ് ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിനു പോയത്. ആ സഹപ്രവർത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നുവെങ്കിൽ എനിക്കു സിനിമയിലേക്കുളള മടക്കം സാധ്യമാകുമായിരുന്നോ എന്നുതന്നെ സംശയമാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കേ നിജസ്ഥിതി അറിയാതെ സംസാരിക്കുവാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ കഴിയുന്നു? പി.സി.ജോർജിനെ പോലുള്ളവർ ഞാൻ എന്തു ചെയ്യണമെന്നാണു കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹമധ്യത്തിൽ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ? ഞാനെന്തു തെറ്റാണ് ചെയ്തതെന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നേൽ നന്നായിരുന്നു.

സർ, ഞാൻ സിനിമയിൽ അഭിനയിച്ച് ഉപജീവനം നടത്തുന്ന ആളാണ്. തൊഴിൽ ചെയ്യാതെ ജീവിക്കുക അസാധ്യമാണ്. ഇത്രയുമൊക്കെ എന്റെ ജീവിതത്തിൽ സംഭവിച്ചു എന്നതിന്റെ പേരിൽ അപമാനിതയായി എന്ന തോന്നലിൽ ജീവിതം ഒടുക്കാൻ എനിക്കാവില്ല. ഞാനല്ല അപമാനിക്കപ്പെട്ടത്, എന്നെ ആക്രമിച്ചവരുടെ മാനമാണ് ഇല്ലാതായതെന്ന ചിന്ത തന്ന ഉറപ്പിലാണു ഞാൻ പരാതിപ്പെടാൻ തയാറായതും കുറച്ചു ദിവസങ്ങൾക്കുശേഷം അഭിനയിക്കാൻ പോയതും. എന്തിന്റെ പേരിലാണെങ്കിലും കുറച്ചു ദിവസങ്ങൾ മാറിനിന്നാൽ ഞങ്ങളെ പോലുള്ളവർക്ക് ഈ മേഖലയിലേക്കു തിരിച്ചുവരവ് സാധ്യമല്ല. അതുകൊണ്ടാണു നേരത്തേ ഇതുപോലുള്ള സംഭവങ്ങളുണ്ടായിട്ടും പരാതിപ്പെടാതെ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ പലരും കഴിഞ്ഞുപോവുന്നത്.

മാത്രവുമല്ല, പ്രതികരിക്കാനും പ്രതിഷേധിക്കാനും തയാറാകുന്നവർക്കുനേരെ പി.സി.ജോർജുമാർ കാർക്കിച്ചു തുപ്പുന്നതും ആളുകൾ ഭയക്കുന്നുണ്ടാവും. ജോർജ് നടത്തിയ പ്രസ്താവനകളെ തുടർന്ന് രാഷ്ട്രീയ സമുദായ നേതാക്കളും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകൾ പുറപ്പെടുവിച്ചതും അവ മാധ്യമങ്ങളിൽ വന്നതും അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. ജോർജിനെ പോലുള്ള ജനപ്രതിനിധികൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന പൊതുബോധത്തെ കുറിച്ച് ഈ നാട്ടിലെ സ്ത്രീകൾ പേടിക്കേണ്ടതുണ്ട്. ഇതുണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതുസമ്മതിയായി മാറുന്നുവെന്നും അതെങ്ങനെ സ്ത്രീത്വത്തിനുനേരെ ഉപയോഗിക്കപ്പെടുന്നുവെന്നും അങ്ങേയ്ക്കും അറിവുള്ളതാണല്ലോ. ഓരോ പ്രസ്താവനകൾക്കും മറുപടി പറയാൻ എനിക്കാവില്ല. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിനെ സംബന്ധിച്ചു ജനപ്രതിനിധിയടക്കമുള്ളവർ ചേർന്നു രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിർണയങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ എനിക്ക് കടുത്ത ആശങ്കയുണ്ട് സർ.

അപകീർത്തിപരമായ പ്രസ്താവന പുറപ്പെടുവിച്ചതിനെതിരേ സ്വമേധയാ കേസെടുക്കുമെന്നറിയിച്ച സംസ്ഥാന വനിതാ കമ്മിഷനെ പി.സി.ജോർജ് ഏതൊക്കെ നിലയിൽ അപമാനിച്ചു കൊണ്ടിരിക്കുന്നുവെന്നും അങ്ങു കാണുന്നുണ്ടല്ലോ.. വനിതാ കമ്മിഷൻ തന്റെ മൂക്ക് ചെത്താൻ ഇറങ്ങിയിരിക്കയാണെന്നും തന്റെ നേരെ വന്നാൽ മൂക്കു മാത്രമല്ല മറ്റുപലതും വരുന്നവർക്കു നഷ്ടമാകുമെന്നുമാണു ജോർജ് കഴിഞ്ഞദിവസം പ്രസംഗിച്ചത്. ആയിരക്കണക്കിന് സ്ത്രീകൾ തങ്ങൾക്കു നീതി കിട്ടാൻ ആശ്രയിക്കുന്ന  സ്ഥാപനത്തിനെതിരേ ഇത്ര കടുത്ത ഭാഷയിൽ, ഒരു ലജ്ജയുമില്ലാതെ അദ്ദേഹത്തിനിതു പറയാമെങ്കിൽ എന്നെപ്പോലുള്ള സ്ത്രീകളെ അദ്ദേഹത്തിന് എത്രയോ അധിക്ഷേപിച്ചു കൂടാ ?

കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരിലും സർക്കാരിലും എനിക്ക് പൂർണവിശ്വാസമുള്ളതുകൊണ്ടാണ് ഞാനിക്കാര്യങ്ങൾ അങ്ങേക്ക് നേരിട്ടെഴുതാൻ തീരുമാനിച്ചത്. കനലിലേക്ക് എറിയപ്പെട്ട എന്റെയും കുടുംബാംഗങ്ങളുടെയും അവസ്ഥ അങ്ങേക്ക് ബോധ്യപ്പെടുമല്ലോ. ആക്രമിക്കപ്പെട്ട ഒരു സ്ത്രീയും ഇതുപോലെ ജനമധ്യത്തിൽ വീണ്ടുംവീണ്ടും അവമതിക്കപ്പെടരുത്. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാൻ വന്നാൽ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുത്. സർ, ഇത്ര മാത്രമേ എനിക്ക് പറയാനുള്ളൂ. എനിക്ക് നിങ്ങളിൽ വിശ്വാസമുണ്ട്.

related stories