കൊച്ചി ∙ എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ നേരിട്ട മാനസിക പീഡനങ്ങളെ പറ്റി പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ച വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍. ഉഴവൂരിനെ മാനസികമായി പീഡിപ്പിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും കൊച്ചിയില്‍ യോഗം ചേര്‍ന്ന ഒരു വിഭാഗം ജില്ലാ പ്രസിഡന്‍റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു.
മന്ത്രി തോമസ് ചാണ്ടിയാണ് സുള്‍ഫിക്കറിനെ സംരക്ഷിക്കുന്നതെന്ന സംശയവും ഇവര്‍ ഉന്നയിച്ചു. ആലപ്പുഴയില്‍ തോമസ് ചാണ്ടിയുടെ നേതൃത്വത്തില്‍ സ്ഥലം കയ്യേറിയതായുള്ള ആരോപണത്തെ കുറിച്ച് പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
അതിനിടെ, ഉഴവൂർ വിജയന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം വിജയന്റെ ഭാര്യയുടേയും മക്കളുടേയും മൊഴിയെടുത്തു. ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പാര്‍ട്ടി നേതാക്കളുടെ മാനസിക പീഡനം മൂലമാണ് ഉഴവൂര്‍ മരിച്ചതെന്ന പരാതിയിലാണ് അന്വേഷണം.