ന്യൂഡൽഹി ∙ അതിർത്തി സംഘർഷം രൂക്ഷമായ ദോക്‌ലായിലേക്ക് സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിർണായക സന്ദർശനം. സേനാ മേധാവിയുടെ ത്രിദിന ലഡാക്ക് സന്ദർശനം ഞായറാഴ്ച ആരംഭിക്കും. ലഡാക്കിലെ സുരക്ഷാ നടപടികൾ ജനറൽ ബിപിൻ റാവത്ത് വിലയിരുത്തും. ചൈനയുമായി ഒന്നരമാസത്തിലേറെയായി തുടരുന്ന ഉരസൽ എങ്ങനെ തീർക്കണമെന്നതാവും ബിപിൻ റാവത്തിന്റെ സന്ദർശനത്തിന്റെ മുഖ്യ അജൻഡ എന്നറിയുന്നു.
കൂടുതൽ സൈന്യത്തെ ചൈനാ അതിർത്തിയിലേക്കു നീക്കിത്തുടങ്ങിയ ശേഷമാണ് കരസേനാ മേധാവിയുടെ സന്ദർശനമെന്നതും നിർണായകമാണ്. മുതിർന്ന കമാൻഡർമാരുമായി പ്രത്യേകം ചർച്ചകൾ നടത്തും. അതിർത്തിയിലെ സന്നാഹങ്ങൾ നേരിട്ടു പരിശോധിക്കും. സൈനികർക്കുള്ള സൗകര്യങ്ങൾ വിലയിരുത്തിയശേഷം കുറവുകളുണ്ടെങ്കിൽ പരിഹരിക്കും. ദോക്‌ലായിൽ സദാ സജ്ജരായി നിലയുറപ്പിച്ചിട്ടുള്ളസൈനികർക്ക് മാനസിക പിന്തുണ നൽകുക കൂടിയാണ് ബിപിൻ റാവത്തിന്റെ മൂന്നുദിവസം നീണ്ട സന്ദർശനത്തിന്റെ ലക്ഷ്യം.
ലഡാക്കിലെ പ്രസിദ്ധമായ പാൻഗോങ് തടാകക്കരയിലൂടെ ഇന്ത്യയുടെ ഭൂപ്രദേശത്തു പ്രവേശിക്കാൻ കഴിഞ്ഞ ദിവസം ചൈനീസ് പട്ടാളം ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ത്യൻ സൈനികരെ അതിർത്തിയിലേക്കു കൂടുതലായി നീക്കിയത്. ഗാങ്ടോക്കിൽനിന്ന് 17–ാം ഡിവിഷനെയും കലിപോങ്ങിൽ നിന്ന് 27–ാം ഡിവിഷനെയുമാണ് ഇന്ത്യ അതിർത്തിയിൽ വിന്യസിക്കുന്നത്. ഒാഗസ്റ്റ് 15നാണ് ചൈനയുടെ ഭാഗത്തുനിന്നും കടന്നുകയറ്റ ശ്രമം ഉണ്ടായത്. ഇരു രാജ്യങ്ങളിലെയും സൈന്യം ഏതാണ്ട് ഒരു മണിക്കൂറോളം മുഖാമുഖം നിന്നു. മേഖലയിലെ ഫിംഗർ ഫോർ, ഫിംഗർ ഫൈവ് എന്നിവിടങ്ങളിലാണു ചൈനീസ് പട്ടാളം കയ്യേറ്റത്തിനു ശ്രമിച്ചത്.
ഇന്ത്യ–ചൈന–ഭൂട്ടാൻ അതിർത്തി പ്രദേശമായ ദോക് ലായിൽ ചൈന റോഡ് നിർമാണം ആരംഭിച്ചതാണ് സംഘർഷത്തിന് വഴിമരുന്നിട്ടത്. എന്നാൽ, ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചുവെന്നാണു ചൈനയുടെ ഇപ്പോഴും ആരോപിക്കുന്നത്. കഴിഞ്ഞ ഒന്നരമാസത്തിലേറെയായി മേഖലയിൽ ഇന്ത്യ– ചൈന സൈനികർ മുഖാമുഖം നിൽക്കുകയാണ്.