Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോരഖ്പുരിൽ ‘ചൂലെടുത്ത്’ യോഗി ആദിത്യനാഥ്; രാഹുലിന് പരോക്ഷ പരിഹാസം

Yogi Adityanath Gorakhpur യുപി സർക്കാരിന്റെ മാലിന്യമുക്ത പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തിനിടെ ശുചിത്വ പരിപാടിയിൽ പങ്കെടുക്കുന്ന യോഗി ആദിത്യനാഥ്.

ഗോരഖ്പുർ ∙ ഗോരഖ്പുർ ആശുപത്രി ദുരന്തം രാജ്യത്ത് അലയടിച്ചുനിൽക്കുന്നതിനിടെ പ്രതിഷേധം തണുപ്പിക്കാൻ ശുചീകരണത്തിന് നേരിട്ടിറങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 20 മുതൽ 25 വരെ ‘സ്വച്ഛ് ഉത്തർപ്രദേശ്’ എന്ന പേരിലാണ് ശുചിത്വ പരിപാടി സംഘടിപ്പിക്കുന്നത്. ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളജിൽ മസ്തിഷ്ക ജ്വരത്തിന് ചികിൽസയിലായിരുന്ന ഏഴുപത്തിയഞ്ചോളം കുഞ്ഞുങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്. ഇതിൽ മുപ്പതോളം പേരുടെ മരണം ഒാക്സിജൻ തടസപ്പെട്ടാണെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ വിവാദങ്ങൾ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് ശുചിത്വ പ്രചാരണവുമായി മുഖ്യമന്ത്രിയെത്തിയത്.

പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ആദിത്യനാഥ്, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച‌ു. ഡൽഹിയിൽ ഒരു യുവരാജാവുണ്ട്. അദ്ദേഹത്തിന് സ്വച്ഛ് അഭിയാന്റെ പ്രാധാന്യം മനസിലാവില്ലെന്നും യോഗി പറഞ്ഞു. ഗോരഖ്പുർ സന്ദർശിക്കാനുളള രാഹുലിന്റെ നീക്കത്തെയും യോഗി പരിഹസിച്ചു. ഗോരഖ്പുർ വിനോദസഞ്ചാര കേന്ദ്രമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. രാഹുൽ ഗാന്ധിയുടെ പേരുപറയാതെയായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമർ‌ശങ്ങൾ.

മസ്തിഷ്ക ജ്വരത്തിനെതിരായ ശക്തമായ നടപടകളുമായി ഞാൻ മുന്നോട്ടു പോവുകയാണ്. രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. അതിന് ആദ്യം വേണ്ടത് ശുചിത്വമാണ്. ശുചിത്വമില്ലായ്മയാണ് മസ്തിഷ്ക ജ്വരത്തിന് കാരണം. അസുഖംമൂലം കുട്ടികൾ മരിക്കാൻ കാരണം മുൻ സർക്കാരാണ്. കഴിഞ്ഞ 12–15 വർഷം യുപി ഭരിച്ച സർക്കാരുകൾ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സ്വാർഥ താൽപര്യങ്ങൾക്കായി നശിപ്പിച്ചു. അവർ അഴിമതിയെ സ്ഥാപനവൽക്കരിക്കുകയും സൗകര്യങ്ങൾ ജനങ്ങൾക്ക് അന്യമാക്കുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ ശുചിമുറികൾ നിർമിക്കാൻ 12,000 രൂപ അനുവദിക്കും. ജനങ്ങളെ ശുചിത്വത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം നൽകണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.