ന്യൂഡല്‍ഹി∙ കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി ഹൻസ്‌രാജ് ആഹിർ. മലപ്പുറം ജില്ലയില്‍ മാസംതോറും ആയിരം പേരെ വീതം മതം മാറ്റുന്നു എന്നാണ് കേന്ദ്രമന്ത്രിയുടെ ആരോപണം. മതപരിവര്‍ത്തനത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹാദിയ കേസുമായി ബന്ധപ്പെട്ട് പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'മലപ്പുറം ജില്ലയിൽ വലിയൊരു കേന്ദ്രമുണ്ട്. അവിടെ മതപരിവർത്തനം നടത്തുകയാണ്. ഒരു മാസം ആയിരം പേരെ മതം മാറ്റുന്നുണ്ട്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‍ലിംകൾ ആക്കുകയാണെന്നാണ് റിപ്പോർട്ട്' - ഹന്‍സ്‍രാജ് ആഹിര്‍ പറഞ്ഞു. 'മേയില്‍ താൻ കേരളത്തില്‍ പോയിരുന്നു. ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും കണ്ടു. മലപ്പുറത്തെ ആ കേന്ദ്രത്തെപ്പറ്റി ആരാഞ്ഞു. എന്തടിസ്ഥാനത്തിലാണത് പ്രവർത്തിക്കുന്നത്. അവര്‍ ദാരിദ്ര്യം മുതലെടുക്കുകയാണോ? ഭീഷണിപ്പെടുത്തുകയും തൊഴില്‍ നല്‍കാമെന്നു പറയുകയും ചെയ്യുന്നുണ്ടോ? അവരെന്താണു ചെയ്യുന്നതെന്ന് കണ്ടുപിടിക്കൂ'- കേന്ദ്രമന്ത്രി വിശദീകരിച്ചു.
ഈ സംഭവത്തെപ്പറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും കേരളത്തിലെ എൽഡിഎഫ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇപ്പോള്‍ സംഭവത്തിൽ എന്‍ഐഎയെ അന്വേഷണം ഏല്‍പ്പിച്ചിരിക്കുകയാണ്. എന്തുണ്ടായാലും അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും ഹന്‍സ്‍രാജ് ആഹിര്‍ കൂട്ടിച്ചേർത്തു.